വാഷിങ്ടൺ: അപകടത്തിൽ സുഷുമ്‌നാ നാഡിക്കേറ്റ പരിക്കുകാരണം ചക്രക്കസേര ജീവിതത്തിന്റെ ഭാഗമായിമാറിയ മിഷേല ബെൻഥൗസ് ബഹിരാകാശാനുഭവം നുകർന്നു. ആമസോൺ സ്ഥാപകൻ ജെഫ് ബസോസിന്റെ ഉടമസ്ഥതയിലുള്ള ബ്ലൂ ഒറിജിൻ കമ്പനിയുടെ ഷെപ്പേഡ് റോക്കറ്റിൽ ഇന്ത്യൻസമയം ശനിയാഴ്ച രാത്രി 7.45-ഓടെയായിരുന്നു മറ്റ് അഞ്ചുപേർക്കൊപ്പം മിഷേലയുടെ യാത്ര.

To advertise here,

ഭൂമിക്ക് 100 കിലോമീറ്റർ മുകളിലുള്ള കാർമൻരേഖകടന്നശേഷം മിഷേലയും സംഘവും തിരിച്ചെത്തി. ബഹിരാകാശത്തിന്റെ അതിരായി കണക്കാക്കുന്ന രേഖയാണിത്. വീൽച്ചെയറുപയോഗിക്കുന്ന ഒരാൾ ബഹിരാകാശത്തുപോകുന്നത് ആദ്യം.

യൂറോപ്യൻ സ്പെയ്‌സ് ഏജൻസിയിലെ എയ്‌റോസ്പെയ്‌സ് ആൻഡ് മെക്കട്രോണിക്‌സ് എൻജിനിയറാണ് 33 വയസ്സുള്ള മിഷേല. 2018-ൽ മൗണ്ടൻ ബൈക്കിങ്ങിനിടെയുണ്ടായ അപകടമാണ് അവരെ വീൽച്ചെയറിലാക്കിയത്.

ഫിസിസിസ്റ്റും നിക്ഷേപകനുമായ ജോയൽ ഹൈഡ്, ജർമൻ-അമേരിക്കൻ എയ്‌റോസ്പെയ്‌സ് എൻജിനിയർ ഹാൻസ് കോയ്‌നീങ്‌സ്മാൻ, സംരംഭകൻ നീൽ മിൽച്, മൈനിങ് എൻജിനിയർ അഡോണിസ് പോറോലിസ്, ബഹിരാകാശകാര്യങ്ങളിൽ തത്പരനായ ജെയ്‌സൺ സ്റ്റാൻസെൽ എന്നിവരാണ് മിഷേലയ്‌ക്കൊപ്പം കാർമൻ രേഖ താണ്ടിവന്നത്. പടിഞ്ഞാറൻ ടെക്‌സസിലെ മരുഭൂമിയിലായിരുന്നു തിരിച്ചിറക്കം.