ന്യൂഡല്‍ഹി: തൊഴില്‍രഹിതര്‍, വീട്ടമ്മമാര്‍, വിദ്യാര്‍ഥികള്‍ എന്നിവരെ ലക്ഷ്യമിട്ടുള്ള 'പന്നിക്കശാപ്പ്' തട്ടിപ്പിനെ കരുതിയിരിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഇരയില്‍നിന്ന് പണം തട്ടിയെടുക്കുംമുന്‍പ് അവരുമായി കഴിയുന്നത്ര അടുപ്പമുണ്ടാക്കുന്ന ഈ രീതിയെ 'പിഗ് ബുച്ചറിങ് സ്‌കാം' (പന്നിക്കശാപ്പ് തട്ടിപ്പ്) എന്നാണ് വിളിക്കുന്നത്. വന്‍തുകയാണ് തട്ടിപ്പുകാരണം നഷ്ടപ്പെടുന്നത്.

To advertise here,

2016-ല്‍ ചൈനയിലാണ് ആദ്യം റിപ്പോര്‍ട്ടുചെയ്യുന്നത്. ഇത്തരം ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പുകാര്‍ കൂടുതല്‍ ദുരുപയോഗംചെയ്യുന്നത് സാമൂഹികമാധ്യമങ്ങളായ വാട്സാപ്പ്, ടെലഗ്രാം, ഇന്‍സ്റ്റഗ്രാം എന്നിവയെയാണെന്നും മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്. തട്ടിപ്പുതടയാന്‍, ഇന്ത്യന്‍ സൈബര്‍ ക്രൈം കോഡിനേഷന്‍ സെന്റര്‍ (14 സി) ഗൂഗിളുമായി സഹകരിച്ച് വിവരങ്ങള്‍ കൈമാറാനും നടപടിയുറപ്പാക്കാനും ശ്രമിക്കുന്നുണ്ട്.

എന്താണ് പിഗ് ബുച്ചറിങ് സ്‌കാം?

പന്നികള്‍ക്ക് ആവശ്യത്തിന് തീറ്റയും പരിചരണവും നല്‍കി അവസാനം കശാപ്പുചെയ്യുന്ന രീതിക്ക് സമാനമാണ് ഈ തട്ടിപ്പ് എന്നതുകൊണ്ടാണ് ഇതിന് ഈ പേരുവന്നത്. സൈബര്‍ കുറ്റവാളികള്‍ ഇരകളുമായി വിശ്വാസം വളര്‍ത്തിയെടുക്കും. ക്രിപ്‌റ്റോകറന്‍സിയുമായി ബന്ധപ്പെട്ട ലാഭകരമായ സ്‌കീമുകളില്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കും. ആദ്യം ചെറിയ ലാഭം നല്‍കി ഇരകളുടെ വിശ്വാസം നേടിയെടുത്ത് പിന്നീട് മുഴുവന്‍ സമ്പാദ്യവും തട്ടിയെടുത്ത് മുങ്ങുന്നതാണ് രീതി.