മനുഷ്യരെ ആദ്യമായി ബഹിരാകാശത്തയക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ ദൗത്യം ഉൾപ്പെടെയുള്ള സുപ്രധാന ബഹിരാകാശ പദ്ധതികൾ നിർണായക ഘട്ടത്തിലൂടെ കടന്നുപോകുന്നതിനിടെ, ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ (ISRO) നിന്നും പരിചയസമ്പന്നരായ ശാസ്ത്രജ്ഞർ കൂട്ടത്തോടെ രാജി വെക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ നൂറോളം ശാസ്ത്രജ്ഞർ രാജി വെച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കൊഴിഞ്ഞുപോക്ക് വർധിച്ചതിനെത്തുടർന്ന്, സുപ്രധാന ദൗത്യങ്ങളിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരുടെ സ്വമേധയായുള്ള വിരമിക്കലും രാജിയും നിയന്ത്രിക്കുന്നതിനായി ജൂലൈ 14-ന് ബഹിരാകാശ വകുപ്പ് (DoS) പുതിയ മെമ്മോറാണ്ടം പുറപ്പെടുവിച്ചു.
പുതിയ നിയമപ്രകാരം, ഗഗൻയാൻ ഉൾപ്പെടെയുള്ള പ്രധാന ദൗത്യങ്ങളിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പ് 'എ' സയന്റിഫിക് ആൻഡ് ടെക്നിക്കൽ ഉദ്യോഗസ്ഥരുടെ രാജി അപേക്ഷകൾ ഇനി മുതൽ ഒരു സാധാരണ ഭരണപരമായ പ്രക്രിയയായി പരിഗണിക്കില്ല. മുൻകാലങ്ങളിൽ ഇത്തരം അപേക്ഷകൾ അംഗീകരിക്കാൻ ഐഎസ്ആർഒ കേന്ദ്രങ്ങളിലെ ഡയറക്ടർമാർക്ക് അധികാരമുണ്ടായിരുന്നു. എന്നാൽ പുതുക്കിയ മാർഗനിർദ്ദേശങ്ങൾ പ്രകാരം ഈ അധികാരം എടുത്തുകളയുകയും, രാജിക്കാര്യങ്ങളിൽ കേന്ദ്ര ബഹിരാകാശ വകുപ്പ് തലത്തിൽ വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമേ അന്തിമ അനുമതി നൽകുകയുള്ളൂ എന്നും തീരുമാനിച്ചു. തന്ത്രപ്രധാനമായ ദൗത്യങ്ങൾക്കായി നിർണായക മാനവശേഷി നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം.
ഐഎസ്ആർഒയിൽ ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് പുതിയ കാര്യമല്ലെങ്കിലും, നിലവിലെ രാജികൾ ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യമായ ഗഗൻയാൻ പോലുള്ളവയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പെട്ടെന്ന് പകരം വയ്ക്കാൻ സാധിക്കാത്ത പ്രത്യേക വൈദഗ്ധ്യമുള്ളവരാണ് ഇത്തരം ദേശീയ പ്രാധാന്യമുള്ള ദൗത്യങ്ങളിൽ പ്രവർത്തിക്കുന്നതെന്നും, ഇവരുടെ പെട്ടെന്നുള്ള പിന്മാറ്റം പദ്ധതികളുടെ സമയക്രമത്തെയും തുടർച്ചയെയും പ്രതികൂലമായി ബാധിക്കുമെന്നും ബഹിരാകാശ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.
ശാസ്ത്രജ്ഞർ കൊഴിഞ്ഞുപോകുന്നതിന് കാരണമെന്ത്?
ശാസ്ത്രജ്ഞർ കൂട്ടത്തോടെ രാജി വെക്കുന്നതിന്റെ യഥാർത്ഥ കാരണം ബഹിരാകാശ വകുപ്പോ ഐഎസ്ആർഒയോ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. എങ്കിലും, ഇന്ത്യയിലെ സ്വകാര്യ ബഹിരാകാശ മേഖലയിലുണ്ടായ ദ്രുതഗതിയിലുള്ള വളർച്ചയാണ് ഇതിന് പിന്നിലെ പ്രധാന ഘടകങ്ങളിലൊന്നെന്ന് വിയോൺ റിപ്പോർട്ട് ചെയ്യുന്നു. സ്വകാര്യ മേഖലയ്ക്കായി ബഹിരാകാശ രംഗം തുറന്നുകൊടുത്തതോടെ, പല സ്റ്റാർട്ടപ്പുകളും എയ്‌റോസ്‌പേസ് കമ്പനികളും സാങ്കേതികവും നേതൃത്വപരവുമായ റോളുകൾക്കായി പരിചയസമ്പന്നരായ ഐഎസ്ആർഒ ശാസ്ത്രജ്ഞരെ തേടുന്നുണ്ട്. ഇതിന് പുറമെ ഉപഗ്രഹ നിർമാണത്തിലും വിക്ഷേപണ സാങ്കേതികവിദ്യയിലും വ്യവസായങ്ങളെ ഉൾപ്പെടുത്താനുള്ള സർക്കാരിന്റെ നീക്കവും പുറത്ത് ഇത്തരം പ്രൊഫഷണലുകളുടെ ആവശ്യകത വർധിപ്പിച്ചു.
എന്നാൽ, കേവലം ഭരണപരമായ നിയന്ത്രണങ്ങൾ കൊണ്ട് മാത്രം ഈ പ്രതിസന്ധി പരിഹരിക്കാനാകില്ലെന്ന് മുൻ ഐഎസ്ആർഒ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു. മികച്ച കരിയർ വളർച്ച, തൊഴിൽ സംസ്കാരം, മികച്ച നേതൃത്വം, പ്രചോദനം തുടങ്ങിയ വിശാലമായ പ്രശ്നങ്ങൾ പരിഹരിച്ചാൽ മാത്രമേ മികച്ച പ്രതിഭകളെ നിലനിർത്താനാകൂ എന്ന് അവർ വാദിക്കുന്നു. 2017-ൽ പുറത്തുവന്ന ഒരു വിവരാവകാശ രേഖ പ്രകാരം, അഞ്ച് വർഷത്തിനിടെ ഏകദേശം 300 ശാസ്ത്രജ്ഞർ ഐഎസ്ആർഒ വിട്ടുപോയതായി കണ്ടെത്തിയിരുന്നു.
Content Highlights: Amid the crucial phases of national missions like Gaganyaan, the Department of Space has tightened resignation rules for Group A scientists following a mass exit of around 100 experienced professionals to the booming private aerospace sector.
Published: 16 Jul 2026, 02:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented