രിത്രത്തിലിടം പിടിച്ച അപ്പോളോ എന്ന ചാന്ദ്ര ദൗത്യത്തിന് 50 വര്‍ഷങ്ങള്‍ക്കിപ്പുറം ആര്‍ട്ടെമിസ് ദൗത്യത്തിലൂടെ വീണ്ടും മനുഷ്യരെ ചന്ദ്രനിലെത്തിക്കാനുള്ള ശ്രമത്തിലാണ് നാസ. നവംബര്‍ 16 ബുധനാഴ്ച ഉച്ചയ്ക്ക് 12.17-ന് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലുള്ള 39ബി ലോഞ്ച് കോംപ്ലക്‌സില്‍ നിന്ന് ആർട്ടെമിസ് 1 വിക്ഷേപിച്ചതോടെ നാസ  ആര്‍ട്ടെമിസ് ദൗത്യത്തിന്റെ സുപ്രധാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് 

To advertise here,

മനുഷ്യന്‍ ചന്ദ്രനിലേക്ക് യാത്ര ചെയ്യുന്നതിനായി തയ്യാറാക്കിയ ഓറിയോണ്‍ പേടകത്തിന്റെയും അതിനായി ഉപയോഗിക്കുന്ന സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിന്റേയും പ്രവര്‍ത്തന മികവ് പരീക്ഷിക്കുകയാണ് ഈ വിക്ഷേപണത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ വിക്ഷേപണത്തില്‍ മനുഷ്യരെ ഉള്‍പ്പെടുത്തില്ല. പ്രധാനമായും ഓറിയോണ്‍ പേടകം ഭൂമിയിലേക്ക് തിരിച്ചിറങ്ങുമ്പോള്‍ ഉണ്ടാകുന്ന ഏകദേശം 3000 ഡിഗ്രി സെല്‍ഷ്യസിനടുത്ത് ചൂടിനെ അതിജീവിക്കാനുള്ള പേടകത്തിന്റെ താപ കവചത്തിന്റെ ശേഷിയാണ് പരിശോധിക്കപ്പെടുക. 

ആര്‍ട്ടെമിസ് 1 വിക്ഷേപണം

ശക്തിയേറിയ സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിലാണ് ആർട്ടെമിസ് 1 വിക്ഷേപിച്ചത്.  നാല് ആര്‍എസ്-25 എഞ്ചിനുകളില്‍ നിന്നും അഞ്ച് സെഗ്മെന്റ് ബൂസ്റ്ററുകളില്‍ നിന്നുമായി 39 ലക്ഷം കിലോഗ്രാമിന്റെ തള്ളലാണ് (ത്രസ്റ്റ്) വിക്ഷേപണത്തിനിടെ സൃഷ്ടിക്കപ്പെടുക. വിക്ഷേപണം കഴിഞ്ഞാല്‍ ബൂസ്റ്ററുകള്‍, സര്‍വീസ് മോഡ്യൂള്‍, ലോഞ്ച് അബോര്‍ട്ട് സിസ്റ്റം എന്നിവ വേര്‍പെടുകയും റോക്കറ്റിന്റെ പ്രധാന ഭാഗം പേടകത്തില്‍ നിന്ന് വേര്‍പെടുകയും ചെയ്യും. 

സഞ്ചാര പഥത്തില്‍ നിന്ന് ചന്ദ്രനിലേക്ക്

വിക്ഷേപണത്തിന് ശേഷം  പേടകം ഭൂമിയെ ചുറ്റുകയും അതിന്റെ സൗരോര്‍ജ പാനലുകള്‍ വിന്യസിക്കുകയും ചെയ്യു. ശേഷം പേടകത്തിലെ ഇന്ററിം ക്രയോജനിക് പ്രൊപ്പല്‍ഷന്‍ സ്റ്റേജ് (ഐസിപിഎസ്) പ്രവര്‍ത്തിച്ച് പേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് വേര്‍പെട്ട് ചന്ദ്രനിലേക്ക് കുതിക്കാന്‍ സഹായിക്കും. വിക്ഷേപണം കഴിഞ്ഞ് രണ്ട് മണിക്കൂര്‍ സമയത്തിന് ശേഷം ചന്ദ്രനിലേക്കുള്ള സഞ്ചാര പഥത്തില്‍ വെച്ച് പേടകത്തില്‍ നിന്ന് ഐസിപിഎസ് വേര്‍പെടും.

വേര്‍പെട്ട് കഴിഞ്ഞയുടന്‍ ഐസിപിഎസ് ക്യൂബ്‌സാറ്റുകള്‍ എന്ന് വിളിക്കപ്പെടുന്ന ചെറു ഉപഗ്രഹങ്ങള്‍ ശൂന്യാകാശത്ത് വിന്യസിക്കും. ജീവനുള്ള പദാര്‍ത്ഥത്തിന് ശൂന്യാകാശത്തെ റേഡിയേഷനില്‍ വരുന്ന മാറ്റങ്ങള്‍ പഠിക്കുന്നതിനായി യീസ്റ്റ് വഹിച്ചുകൊണ്ടുള്ള ബയോ സെന്റിനല്‍ ഉപഗ്രഹവും ഇക്കൂട്ടത്തിലുണ്ട്. അങ്ങനെ വിവിധ ശാസ്ത്ര ഗവേഷണ-പരീക്ഷണങ്ങള്‍ ലക്ഷ്യമിട്ടുള്ളവയാണ് ക്യൂബ് സാറ്റുകള്‍. 

ചന്ദ്രന്റെ ഭ്രമണപഥത്തില്‍

ഐസിപിഎസ് വേര്‍പെട്ടതിന് ശേഷം ചന്ദ്രനിലേക്കുള്ള യാത്രയില്‍ പേടകത്തെ നയിക്കുക യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി തയ്യാറാക്കിയ ഒരു സര്‍വീസ് മോഡ്യൂള്‍ ആണ്. പേടകത്തിന്റെ സഞ്ചാരത്തിനുള്ള ഊര്‍ജവും പ്രൊപ്പല്‍ഷനും നല്‍കുന്നതിന് പുറമെ വെള്ളവും വായുവും വഹിക്കാനുള്ള ശേഷിയും ഈ സര്‍വീസ് മോഡ്യൂളിനുണ്ട്. മനുഷ്യരെ ഉള്‍പ്പെടുത്തിയുള്ള വിക്ഷേപണങ്ങളില്‍ ഉപയോഗിക്കുന്നതിനാണിത്. 

ചന്ദ്രന്റെ ഭ്രമണ പഥത്തിലെത്തുന്ന പേടകം ആറ് ദിവസത്തോളം ചന്ദ്രനെ ചുറ്റുകയും വിവര ശേഖരണം നടത്തുകയും ചെയ്യും. ഈ സമയം ദൗത്യ സംഘത്തിന് പേടകത്തിന്റെ പ്രവര്‍ത്തനം വിലയിരുത്താനാവും. 

ആറ് ദിവസത്തിന് ശേഷം ഓറിയോണ്‍ പേടകം വീണ്ടും ചന്ദ്രനടുത്തേക്ക് നീങ്ങും. ഉപരിതലത്തില്‍ നിന്ന് ഏകദേശം 95 കിമീ ഉയരത്തിലെത്തും. ശേഷം പേടകത്തിന്റെ സര്‍വീസ് മോഡ്യൂളിലെ എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ച് ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ ബലം പ്രയോജനപ്പെടുത്തി പേടകം ഭൂമിയെ ലക്ഷ്യമിട്ട് കുതിക്കും. 

ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചിറങ്ങുന്നു

ഏകദേശം ആറാഴ്ചകള്‍ക്ക് ശേഷം 30 ലക്ഷത്തിലേറെ കിലോമീറ്ററുകള്‍ താണ്ടിയാണ് ഓറിയോണ്‍ പേടകം ഭൂമിയുടെ അന്തരീക്ഷത്തില്‍ തിരികെ പ്രവേശിക്കുക. മണിക്കൂറില്‍ 40000 കിമീ വേഗതയിലായിരിക്കും ഈ തിരിച്ചുവരവ്. വ്യക്തമായി പറഞ്ഞാല്‍ ഒരു സെക്കന്റില്‍ 11 കിലോമീറ്റര്‍ വേഗം. 3000 ഡിഗ്രി സെല്‍ഷ്യസിനടുത്ത് താപമാണ് ഈ തിരിച്ചിറങ്ങിലിനിടെ സൃഷ്ടിക്കപ്പെടുക. ഈ താപത്തെ അതിജീവിക്കാന്‍ സാധിച്ചാല്‍. പേടകം കാലിഫോര്‍ണിയക്കടുത്ത് കടലില്‍ വന്ന് പതിക്കും. അവിടെ രക്ഷാപ്രവര്‍ത്തന സംഘങ്ങള്‍ കാത്തുനല്‍ക്കുന്നുണ്ടാവും. യുഎസ് മുങ്ങല്‍ വിദഗ്ദര്‍ എത്തുന്നത് വരെ പേടകം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. ശേഷം പേടകം കപ്പലില്‍ തിരികെയെത്തിക്കും.