മാക്കുകൾ, ഐപാഡുകൾ തുടങ്ങിയവയുടെ വില ആപ്പിൾ അടുത്തിടെ വർധിപ്പിച്ചിരുന്നു. മെമ്മറി ചിപ്പ് ക്ഷാമമാണ് വിലവർധനയ്ക്ക് കാരണം. നിർമിതബുദ്ധി (എഐ) വ്യാപകമാകുന്നതോടെ ഡേറ്റാ സെന്ററുകളുടെ എണ്ണം വൻതോതിൽ വർധിക്കുന്നത് ചിപ്പ് ക്ഷാമം രൂക്ഷമാക്കിയിട്ടുണ്ട്. ഐഫോണിന് വില വർധിച്ചിട്ടില്ലെങ്കിലും നിലവിലെ സ്ഥിതി തുടരും എന്നകാര്യത്തിൽ യാതൊരു ഉറപ്പുമില്ല. ഈ സാഹചര്യത്തിൽ യു.എസിൽ പുതിയൊരു പദ്ധതിക്ക് തുടക്കം കുറിക്കുകയാണ് ആപ്പിൾ.

To advertise here,

ലീസ്-ടു-ഓൺ പ്രോഗ്രാമായ ആപ്പിൾ അപ്ഗ്രേഡ് യുഎസിൽ ജൂലായ് 28-ന് അവതരിപ്പിക്കാൻ ആപ്പിൾ തയ്യാറെടുക്കുകയാണെന്ന് ബ്ലൂംബെർഗ് റിപ്പോർട്ടു ചെയ്യുന്നു. ഏറ്റവും പുതിയ ഹാർഡ്‌വെയർ ശ്രേണിയിൽ ഭൂരിഭാഗവും ഉൾപ്പെടുന്നതാണ് ഈ പദ്ധതി എന്നാണ് പുറത്തുവരുന്ന വിവരം. ഐഫോൺ, മാക്, ഐപാഡ്, ആപ്പിൾ വാച്ച് മോഡലുകൾക്കെല്ലാം ഇത് ബാധകമായിരിക്കും. കാർ ലീസിങ്ങിനോട് സാമ്യമുള്ളതായിരിക്കും പദ്ധതിയെന്ന് ബ്ലൂംബെർഗ് റിപ്പോർട്ടിൽ പറയുന്നു. വാടകയ്‌ക്കെടുക്കുന്ന ഉപയോക്താവ് പ്രതിമാസം പണമടയ്‌ക്കേണ്ടിവരും. കാലാവധി അവസാനിക്കുമ്പോൾ വേണമെങ്കിൽ ഉപകരണം സ്വന്തമാക്കാനുള്ള അവസരമുണ്ടാകും. സ്വന്തമാക്കാൻ ആഗ്രഹമില്ലെങ്കിൽ തിരികെ നൽകാം. അല്ലെങ്കിൽ പുതിയതിലേക്ക് അപ്ഗ്രേഡ് ചെയ്യാം.

നിലവിലുള്ള ഫൈനാൻസിങ് പദ്ധതിയിൽനിന്ന് വ്യത്യസ്തമായി പ്രതിമാസ ഓപ്ഷനായാണ് ഇതിനെ ആപ്പിൾ അവതരിപ്പിക്കുന്നത്. ഐഫോണുകൾക്കും ആപ്പിൾ വാച്ചുകൾക്കും 24 മാസത്തെയും, മാക്കുകൾക്കും ഐപാഡുകൾക്കും 36 മാസത്തെയും ലീസ് കാലാവധിയുണ്ട്. സൈൻ അപ്പ് ചെയ്യുന്നതിന് ഒരു സോഫ്റ്റ് ക്രെഡിറ്റ് ചെക്ക് ആവശ്യമാണ്. കാലാവധി തീരുന്നതിന് മുമ്പ് പണമടയ്ക്കാനും, കാലാവധിക്ക് ഇടയിൽ അപ്ഗ്രേഡ് ചെയ്യാനും, കാലാവധി അവസാനിക്കുമ്പോൾ ഉപകരണം സൂക്ഷിക്കാനുമെല്ലാം സാധ്യമാണ്. ചിലപ്പോൾ ഇതിന് അധിക ഫീസ് നൽകേണ്ടിവന്നേക്കാം.

ആപ്പിൾ കെയർ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ചെലവ് കുറഞ്ഞ ഹാർഡ്‌വെയറുകളും പദ്ധതിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്: ആപ്പിൾ വാച്ച് SE, എൻട്രി-ലെവൽ ഐപാഡ്, ഐഫോൺ 16, വേഗത്തിൽ വിറ്റഴിക്കുന്ന മാക്ബുക്ക് നിയോ എന്നിവ ഉൾപ്പെടുത്തിയിട്ടില്ല. ബിസിനസ്, എഡ്യൂക്കേഷണൽ പർച്ചേസുകളും ഇതിൽ ഉൾപ്പെടില്ല.