ഓപ്പൺഎഐയെ മറികടന്ന് ലോകത്തിലെ ഏറ്റവും മൂല്യം കണക്കാക്കപ്പെടുന്ന നിർമിതബുദ്ധി (AI) സ്റ്റാർട്ടപ്പായി ആന്ത്രോപിക്. 65 ബില്യൺ (6500 കോടി) ഡോളറിന്റെ ഫണ്ട് ശേഖരണത്തിലൂടെ കമ്പനിയുടെ മൂല്യം 965 ബില്യൺ (96500 കോടി) ഡോളറിലെത്തിയതോടെയാണിത്. ആന്ത്രോപിക്കിന്റെ വർധിച്ച മൂല്യം ഓപ്പൺഎഐയുടെ 852 ബില്യൺ (85200 കോടി) ഡോളറിന്റെ മൂല്യത്തെ മറികടന്നു. അടുത്തിടെ നടന്ന ഫണ്ടിങ് റൗണ്ടിനുശേഷം ആന്ത്രോപിക്കിന്റെ മൂല്യം ഏകദേശം മൂന്നിരട്ടിയായി വർദ്ധിപ്പിച്ചുവെന്ന് സിഎൻബിസി റിപ്പോർട്ട് ചെയ്യുന്നു.

To advertise here,

പെന്റഗണുമായി ഇടഞ്ഞതിനെത്തുടർന്ന് യു.എസിലെ ട്രംപ് ഭരണകൂടം വിലക്കുകയും കരിമ്പട്ടികയിൽപെടുത്തുകയും ചെയ്ത എഐ കമ്പനിയാണ് ആന്ത്രോപിക്. യു.എസ് സൈന്യത്തിന് ആന്ത്രോപിക്കിന്റെ എഐ മോഡലുകൾ നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കാൻ കഴിയണം എന്ന പെന്റഗണിന്റെ ആവശ്യം കമ്പനി നിരസിച്ചതാണ് വിലക്കിന് കാരണം. യു.എസിലെ ജനങ്ങൾക്കുമേലുള്ള നിരീക്ഷണം, ഓട്ടോണമസ് ആയുധങ്ങളുടെ വിന്യാസം എന്നിവയ്ക്ക് കമ്പനിയുടെ എഐ ടൂളുകൾ ഉപയോഗിക്കാനാകില്ലെന്ന് ആന്ത്രോപിക് സിഇഓ ഡാരിയോ അമോദെയി നിലപാടെടുത്തു. ഇതോടെ എല്ലാ ഫെഡറൽ ഏജൻസികളും ആന്ത്രോപിക്കിന്റെ എഐ ടൂളുകൾ ഒഴിവാക്കണമെന്ന് ട്രംപ് ഭരണകൂടം നിർദേശം നൽകി. കമ്പനിയെ സപ്ലേചെയിൻ റിസ്‌ക് എന്ന് മുദ്രകുത്തുകയും ചെയ്തിരുന്നു.

പിന്നാലെ സാം ഓൾട്ട്മാന്റെ നിർമിതബുദ്ധി കമ്പനിയായ ഓപ്പൺഎഐ അടക്കമുള്ളവയുമായി പെന്റഗൺ കരാറിൽ ഏർപ്പെട്ടിരുന്നു. എന്നാൽ ഇത്രയുംകാലം ഏറ്റവും കൂടുതൽ മൂല്യംകണക്കാക്കപ്പെട്ടിരുന്ന എഐ കമ്പനിയായ ഓപ്പൺഎഐയെയാണ് ഇപ്പോൾ അമോദെയിയുടെ ആന്ത്രോപിക് മറികടന്നിരിക്കുന്നത്.

ലോകമെങ്ങും പ്രചാരത്തിലുള്ള എഐ കോഡിങ് അസിസ്റ്റന്റായ ക്ലോഡ് കോഡ് അടക്കമുള്ളവയാണ് ആന്ത്രോപിക്കിന്റെ അതിവേഗ വളർച്ചയുടെ പ്രധാന കാരണം എന്നാണ് വിലയിരുത്തപ്പെടുന്നത്. പല സംരംഭങ്ങളും കോഡിങ്ങിന് ഉപയോഗിക്കുന്ന പ്രധാന എഐ ടൂളായി ക്ലോഡ് കോഡ് മാറിയിട്ടുണ്ട്. കമ്പനി അടുത്തിടെ പുറത്തിക്കിയ ക്ലോഡ് മിത്തോസ് വിവിധ രാജ്യങ്ങളിൽ ചലനം സൃഷ്ടിക്കുകയും വാർത്തകളിൽ നിറഞ്ഞുനിൽക്കുകയും ചെയ്തിരുന്നു.

സൈബർ സുരക്ഷാ പിഴവുകൾ കണ്ടെത്തുന്നതിൽ അസാമാന്യ വൈദഗ്ധ്യമുള്ള ഈ എഐ ടൂൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത കമ്പനി ഇതുവരെ പൊതുജനങ്ങൾക്ക് അത് ലഭ്യമാക്കിയിട്ടില്ല. എന്നാൽ ക്ലോഡ് മിത്തോസ് കടുത്ത സെബർ സുരക്ഷാ ഭീഷണി ഉയർത്തിയ പശ്ചാത്തലത്തിൽ ഇന്ത്യ, യു.എസ്, ജപ്പാൻ, കാനഡ തുടങ്ങിയ രാജ്യങ്ങൾ പ്രധാന ബാങ്കുകളുടെ മേധാവികളുടെ യോഗം വിളിച്ചുചേർക്കുകയും സൈബർ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തിരുന്നു. പുതിയ എഐ മോഡൽ ക്ലോഡ് ഓപസ് 4.8 മെയ് 28 ന് ആന്ത്രോപിക് പുറത്തിറക്കിയിരുന്നു

ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച് ആന്ത്രോപിക് സ്ഥാപകരിൽ ഓരോരുത്തർക്കും കമ്പനിയുടെ 1 ശതമാനത്തിൽ താഴെയാണ് ഉടമസ്ഥാവകാശം. 2021 ൽ സ്ഥാപിതമായ കമ്പനിയുടെ നേതൃനിരയിൽ ഉള്ളവരെല്ലാം എതിരാളിയായ ഓപ്പൺഎഐയിൽ നിന്ന് വന്നതാണ് എന്നതാണ് കൗതുകകരം. അഭിപ്രായഭിന്നതകളെ തടർന്നാണ് അവർ ഓപ്പൺഎഐയിൽനിന്ന് പുറത്തുപോയത്. ബ്ലൂംബെർഗിന്റെ ബില്ല്യണയേഴ്‌സ് ഇൻഡെക്‌സ് അനുസരിച്ച് അമോദെയി സഹോദരങ്ങളുടെ ഓഹരികൾക്ക് നിലവിൽ കദേശം 8 ബില്യൺ (800 കോടി) ഡോളർമൂല്യമുണ്ട്. മറ്റ് സഹസ്ഥാപകരായ ടോം ബ്രൗൺ, ജാക്ക് ക്ലാർക്ക്, ജാരെഡ് കാപ്ലാൻ, സാം മക്കാൻഡിഷ്, ക്രിസ്റ്റഫർ ഒലായ് എന്നിവരുടെ സമ്പത്തും ഇതോടെ വൻതോതിൽ വർധിക്കും.