മോസ്‌കോ: ഇന്ത്യയുടെ ആവശ്യങ്ങൾ മുൻനിർത്തി പ്രത്യേകം രൂപകൽപ്പന ചെയ്ത രണ്ട് സീറ്റുകളുള്ള എസ്.യി-57 സ്റ്റെൽത്ത് യുദ്ധവിമാനം റഷ്യ പുറത്തിറക്കി. പണ്ട് നിർത്തിവെച്ച ഇന്ത്യ-റഷ്യ സംയുക്ത അഞ്ചാം തലമുറ യുദ്ധവിമാന സംരംഭമായ എഫ്.ജി.എഫ്.എ (FGFA) പദ്ധതിയുടെ തുടർച്ചയായാണ് ഈ പുതിയ വിമാനത്തെ വിദേശ മാധ്യമങ്ങൾ വിലയിരുത്തുന്നത്. വിമാനത്തിന്റെ രൂപകൽപ്പനയിൽ ഇന്ത്യയുടെ പ്രത്യേക താല്പര്യങ്ങൾ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് റഷ്യൻ വ്യോമയാന മേഖലയിലെ വൃത്തങ്ങൾ വെളിപ്പെടുത്തി. 'ഇന്ത്യക്കാർക്ക് ഇങ്ങനെയൊരു വിമാനം വേണമായിരുന്നു, അവർക്കായി ഞങ്ങൾ ഇത് നിർമ്മിച്ചു' എന്നാണ് റഷ്യൻ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നിലവിൽ ഇന്ത്യൻ വ്യോമസേനയുടെ കരുത്തായ സുഖോയ്-30 എം.കെ.ഐ വിമാനങ്ങളിലെ കോക്പിറ്റ് മാതൃകയിലാണ് ഇതിന്റെയും മുൻഭാഗം നിർമ്മിച്ചിരിക്കുന്നത്.

To advertise here,

പ്രശസ്ത സുഖോയ് ടെസ്റ്റ് പൈലറ്റ് സെർജി ബോഗ്ദാന്റെ നേതൃത്വത്തിൽ 2026 മേയ് 19-ന് ഈ വിമാനം വിജയകരമായി ആദ്യ പറക്കൽ പൂർത്തിയാക്കി. കേവലം പരിശീലനത്തിനുള്ള വിമാനമല്ലിത്. യുദ്ധമുഖത്ത് ഡ്രോണുകളെയും മറ്റ് വിമാനങ്ങളെയും നിയന്ത്രിക്കാൻ ശേഷിയുള്ള ഒരു 'എയർബോൺ കമാൻഡ് സെന്റർ' ആയിട്ടാണ് ഇരട്ട സീറ്റുള്ള എസ്.യു-57 പ്രവർത്തിക്കുക എന്നാണ് റഷ്യ അവകാശപ്പെടുന്നത്. വിമാനത്തിന്റെ പിൻസീറ്റിലിരിക്കുന്ന ഉദ്യോഗസ്ഥന് ഒഖോട്നിക് (Okhotnik) പോലുള്ള സ്റ്റെൽത്ത് ഡ്രോണുകളെ യുദ്ധമുഖത്ത് നിയന്ത്രിക്കാനുള്ള ചുമതലയായിരിക്കും ഉണ്ടായിരിക്കുക.

ഇന്ത്യ സ്വന്തമായി വികസിപ്പിക്കുന്ന അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് (AMCA) സജ്ജമാകാൻ 2030-കളുടെ പകുതി വരെ സമയമെടുക്കും. ഈ സാഹചര്യത്തിൽ എസ്.യു-57 ഇന്ത്യയ്ക്ക് ഒരു മികച്ച പകരക്കാരനാകുമെന്നാണ് റഷ്യയുടെ വാദം. സാങ്കേതികവിദ്യ കൈമാറ്റത്തിനൊപ്പം ഇന്ത്യയുടെ സ്വന്തം ബ്രഹ്‌മോസ് , അസ്ത്ര മിസൈലുകൾ ഈ വിമാനത്തിൽ ഘടിപ്പിക്കാനുള്ള സൗകര്യവും റഷ്യ വാഗ്ദാനം ചെയ്തിട്ടുണ്ട്.

എങ്കിലും, രണ്ട് സീറ്റുകൾ ഉൾപ്പെടുത്താനായി വിമാനത്തിന്റെ ഘടനയിൽ വരുത്തിയ മാറ്റങ്ങൾ അതിന്റെ ഇന്ധന സംഭരണശേഷിയെയും സ്റ്റെൽത്ത് ഗുണങ്ങളെയും നേരിയ തോതിൽ ബാധിച്ചേക്കാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അയൽരാജ്യങ്ങൾ അത്യാധുനിക യുദ്ധവിമാനങ്ങൾ സ്വന്തമാക്കുന്ന പശ്ചാത്തലത്തിൽ, റഷ്യയുടെ ഈ പുത്തൻ വാഗ്ദാനം ഇന്ത്യ ഗൗരവമായി പരിഗണിച്ചേക്കും.