ന്യൂഡൽഹി: ഇന്ത്യയും റഷ്യയും തമ്മിലുണ്ടായിരുന്ന പഴയ അഞ്ചാം തലമുറ യുദ്ധവിമാന പദ്ധതി (FGFA) പുനരുജ്ജീവിപ്പിക്കാൻ ലക്ഷ്യമിട്ട് റഷ്യ. തങ്ങളുടെ പുതിയ സ്റ്റെൽത്ത് വിമാനമായ എസ്.യു-57മായി ബന്ധപ്പെടുത്തി ഇതിൽ രണ്ട് പൈലറ്റുമാർക്ക് ഇരിക്കാവുന്ന തരത്തിലുള്ള യുദ്ധവിമാനം വികസിപ്പിക്കാമെന്നാണ് റഷ്യ മുന്നോട്ടുവെച്ചിരിക്കുന്ന നിർദ്ദേശം. ജോലികൾ പങ്കുവെയ്ക്കുന്നതിലെ തർക്കവും ഉയർന്ന ചെലവും കാരണം ഇന്ത്യ 2018ൽ എസ്.യു-57 പദ്ധതിയിൽ നിന്ന് പിന്മാറിയിരുന്നു. പിന്നീട് റഷ്യ ഒറ്റയ്ക്ക് പദ്ധതി മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു. ഈ പദ്ധതി പരിഷ്‌കരിച്ച്

To advertise here,

രണ്ടുപേർക്ക് ഇരിക്കാവുന്നതുമായ (twin-seat) എസ് യു -57 സ്റ്റെൽത്ത് വിമാനങ്ങളാണ് റഷ്യ ഇപ്പോൾ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഭാവിയിലെ ആറാം തലമുറ യുദ്ധമുറകളിലേക്ക് ഇന്ത്യയെ നയിക്കുന്ന ഒരു സുപ്രധാന ചുവടുവെപ്പായാണ് മോസ്‌കോ ഈ വിമാനത്തെ വിശേഷിപ്പിക്കുന്നത്.

ഈ വിമാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത 'മാൻഡ്-അൺമാൻഡ് ടീമിംഗ്' (MUM-T) എന്ന സാങ്കേതികവിദ്യയാണ്. അതായത് മനുഷ്യൻ നിയന്ത്രിക്കുന്ന യുദ്ധവിമാനത്തിനൊപ്പം ആളില്ലാ യുദ്ധവിമാനങ്ങളെയും പോരാട്ടത്തിനൊപ്പം ഉപയോഗിക്കുന്ന രീതിയാണിത്. യുഎസിന്റെ എഫ്-35ൽ ഒരു പൈലറ്റ് മാത്രമേയുള്ളു. ഇതിൽ മാൻഡ്-അൺമാൻഡ് ടീമിംഗിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ആശ്രയിക്കുമ്പോൾ, റഷ്യ മനുഷ്യൻ നയിക്കുന്ന രീതിക്കാണ് മുൻഗണന നൽകുന്നത്. വിമാനത്തിന്റെ പിന്നിലെ സീറ്റിലിരിക്കുന്ന മിഷൻ കമാൻഡർക്ക് ഒരേസമയം 4 മുതൽ 8 വരെ എസ്-70 ഒഖോട്ട്നിക്-ബി (S-70 Okhotnik-B) എന്ന ഭീമൻ സ്റ്റെൽത്ത് ഡ്രോണുകളെ തത്സമയം നിയന്ത്രിക്കാൻ സാധിക്കും.

ശത്രുക്കളുടെ ശക്തമായ പ്രതിരോധ സംവിധാനങ്ങളുള്ള മേഖലയിലേക്ക് ഡ്രോണുകളെ അയച്ച് ആക്രമണം നടത്തുമ്പോൾ, പൈലറ്റുള്ള എസ് യു-57 വിമാനം സുരക്ഷിതമായ ദൂരത്തിരുന്ന് ഒരു കമാൻഡ് സെന്ററായി പ്രവർത്തിക്കും. മുൻസീറ്റിലിരിക്കുന്ന പൈലറ്റിന് വിമാനം പറത്തുന്നതിലും ആകാശയുദ്ധത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമ്പോൾ, പിന്നിലെ കമാൻഡർക്ക് ഡ്രോണുകളെ നിയന്ത്രിക്കാനും ശത്രുലക്ഷ്യങ്ങൾ കണ്ടെത്താനും സാധിക്കുമെന്നതാണ് ഇതിന്റെ ഗുണം.

ഇന്ത്യയുടെ ആയുധ സ്വയംപര്യാപ്തതയ്ക്ക് ഊന്നൽ നൽകിക്കൊണ്ട്, തദ്ദേശീയമായി വികസിപ്പിച്ച ബ്രഹ്‌മോസ്, അസ്ത്ര തുടങ്ങിയ മിസൈലുകൾ ഈ വിമാനത്തിൽ ഘടിപ്പിക്കാനുള്ള സൗകര്യം ഒരുക്കാമെന്നും റഷ്യ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിനായി വിമാനത്തിന്റെ സാങ്കേതിക സംവിധാനങ്ങൾ (Openarchitecture) ഇന്ത്യയ്ക്ക് വിട്ടുനൽകും. മുൻപ് എഫ്ജിഎഫ്എ പദ്ധതിയിൽ നിന്ന് ഇന്ത്യ പിന്മാറാൻ കാരണമായ സാങ്കേതിക കൈമാറ്റത്തിലെ തടസ്സങ്ങൾ ഇത്തവണ ഉണ്ടാവില്ലെന്നും, വിമാനം ഇന്ത്യയിൽ നിർമ്മിക്കാനുള്ള പൂർണ്ണ അവകാശം നൽകുമെന്നും റഷ്യ ഉറപ്പുനൽകുന്നു.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന അഞ്ചാം തലമുറ വിമാനമായ എഎംസിഎ 2030കളുടെ പകുതിയോടെ മാത്രമേ ഉൽപ്പാദന സജ്ജമാകു. അതുവരെയുള്ള കാലയളവിൽ വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിക്കാൻ ഈ റഷ്യൻ വിമാനങ്ങൾ സഹായിക്കുമെന്നാണ് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നത്. അതിവേഗത ഉറപ്പാക്കുന്ന അത്യാധുനിക എഎൽ-51എഫ്1 (Izdeliye 30) എഞ്ചിനുകൾ ആണ് എസ്.യു-57നിൽ ഉപയോഗിക്കുന്നത്.

ആഫ്റ്റർ ബർണറുകൾ ഉപയോഗിക്കാതെ തന്നെ ശബ്ദത്തേക്കാൾ ഒന്നര ഇരട്ടി വേഗതയിൽ (Mach 1.5) ദീർഘദൂരം പറക്കാനുള്ള 'സൂപ്പർക്രൂയിസ്' ശേഷി ഈ എൻജിനുകൾ നൽകുന്നുണ്ട്. കൂടുതൽ ഇന്ധനം ശേഖരിക്കാനുള്ള ശേഷിയും റഡാറുകളുടെ കണ്ണിൽപ്പെടാത്ത സ്റ്റെൽത്ത് രൂപകൽപ്പനയുമുള്ളതാണ് എസ്.യു-57. നിലവിൽ ഈ വിമാനത്തിന്റെ ആദ്യ മാതൃകയുടെ (Prototype) നിർമ്മാണം റഷ്യയിലെ കോംസോമോൾസ്‌ക്-ഓൺ-അമുർ പ്ലാന്റിൽ നടക്കുകയാണ്.