കെയ്‌റോ: അന്താരാഷ്ട്ര ഷൂട്ടിങ് ഫെഡറേഷനായ ഐ.എസ്.എസ്.എഫ് സംഘടിപ്പിച്ച ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് കിരീടം. ഏഴ് മെഡലുകള്‍ നേടിയാണ് ഇന്ത്യ ഒന്നാമതെത്തിയത്.  

To advertise here,

നാല് സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഈജിപ്തിലെ കെയ്‌റോയില്‍ വെച്ചാണ് ലോകകപ്പ് നടന്നത്. ആറുമെഡലുകള്‍ നേടിക്കൊണ്ട് നോര്‍വേ രണ്ടാം സ്ഥാനം നേടി. ഫ്രാന്‍സാണ് മൂന്നാമത്. 

ഷൂട്ടിങ് ലോകകപ്പിന്റെ അവസാന ദിനം ഇന്ത്യയ്ക്ക് വേണ്ടി മിക്‌സഡ് ടീം 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ റിഥം സാംഗ്വാന്‍-അനിഷ് ഭന്‍വാല സഖ്യം സ്വര്‍ണം നേടി. ഫൈനലില്‍ തായ്‌ലന്‍ഡിനെ തകര്‍ത്താണ് ഇന്ത്യന്‍ ടീം സ്വര്‍ണം നേടിയത്. സ്‌കോര്‍: 17-7

ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഇഷ സിംഗ് മൂന്ന് മെഡലുകള്‍ നേടി മികച്ച പ്രകടനം പുറത്തെടുത്തു. രണ്ട് സ്വര്‍ണവും ഒരു വെള്ളിയുമാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. 19 കാരനായ സൗരഭ് ചൗധരിയാണ് ഇന്ത്യയ്ക്ക് വേണ്ടി ടൂര്‍ണമെന്റില്‍ ആദ്യമായി സ്വര്‍ണം നേടിയത്.