ബാത്തുമി (ജോർജിയ): ചരിത്രത്തിൽ ആദ്യമായി ഫിഡെ വനിതാ ചെസ് ലോകകപ്പ് കിരീടം ഇന്ത്യയിലേക്ക്. ദിവ്യ ദേശ്‌മുഖിന് പിന്നാലെ കൊനേരു ഹംപിയും ഫൈനലിൽ കടന്നതോടെയാണ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻതാരങ്ങൾ ആദ്യ രണ്ടു സ്ഥാനങ്ങൾ ഉറപ്പാക്കിയത്.

To advertise here,

ആവേശകരമായ രണ്ടാം സെമിയിൽ ഹംപി ചൈനയുടെ ഗ്രാന്റ്മാസ്റ്റർ ലെയ് ടിൻജിയെ ടൈബ്രേക്കറിൽ കീഴടക്കി(5-3). സെമിയിലെ രണ്ടു ഗെയിമുകളും സമനിലയിലായിരുന്നു. തുടർന്ന് ടൈബ്രേക്കറിലെ ആദ്യ രണ്ടു ഗെയിമുകളും സമനിലയിലായി. പിന്നീട് മൂന്നാം ഗെയിമിൽ ജയിച്ച് ചൈനീസ് താരം ലീഡ് നേടി. എന്നാൽ, അടുത്ത മൂന്ന്‌ ഗെയിമുകളും നേടി ഹംപി കിരീടപോരാട്ടത്തിന് യോഗ്യത നേടി. ആദ്യമായാണ് ഹംപി ലോകകപ്പിൽ ഫൈനൽ കളിക്കുന്നത്.

ചൈനയുടെ മുൻ ലോകചാമ്പ്യൻ ടാൻ സോംങ്കിയെ കീഴടക്കിയാണ് ദിവ്യ ഫൈനലിൽ കടന്നത്. (1.5-0.5). ഇതോടെ, ലോകചാമ്പ്യൻഷിപ്പ് ഫൈനലിൽ കടക്കുന്ന ആദ്യ ഇന്ത്യൻ താരമായി ദിവ്യ. ലോകചാമ്പ്യൻഷിപ്പ് കാൻഡിഡേറ്റ് ടൂർണമെന്റിനും യോഗ്യത ഉറപ്പാക്കി.

ഫൈനലിലെ ആദ്യ ഗെയിം 26-നും രണ്ടാം ഗെയിം 27-നും നടക്കും. സമനില വന്നാൽ 28-ന് ടൈബ്രേക്കറിലൂടെ വിജയിയെ നിശ്ചയിക്കും.