തിരുവനന്തപുരം: തലമൊട്ടയടിച്ചും കുത്തിയിരുന്നും സമരം നടത്തിയിട്ടും സര്‍ക്കാര്‍ കനിയാത്തതില്‍ പ്രതിഷേധിച്ച് ശയനപ്രദക്ഷിണവുമായി കായികതാരങ്ങള്‍. ഡിസംബര്‍ ഒന്നുമുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അര്‍ഹമായ ജോലിക്കായി സമരംചെയ്യുന്ന താരങ്ങളാണ് ശനിയാഴ്ച ശയനപ്രദക്ഷിണം നടത്തിയത്.

To advertise here,

ദേശീയ മത്സരങ്ങളില്‍ കേരളത്തിനായി സ്വര്‍ണമെഡലടക്കം നേടിയ 20-ഓളം താരങ്ങളാണ് സര്‍ക്കാരിന്റെ അനീതിയില്‍ പ്രതിഷേധിച്ച് നടുറോഡില്‍ ഉരുണ്ടത്. സെക്രട്ടേറിയറ്റിന്റെ സൗത്ത് ഗേറ്റിനുമുന്നില്‍നിന്ന് നോര്‍ത്ത് ഗേറ്റിലേക്കായിരുന്നു ശയനപ്രദക്ഷിണം. ഒരു മണിക്കൂറോളം നീണ്ടുനിന്ന പ്രതിഷേധത്തിനിടയില്‍ താരങ്ങള്‍ ഛര്‍ദിച്ച് അവശരായി. കടുത്ത വെയിലും വാഹനങ്ങളെയും അവഗണിച്ചായിരുന്നു പ്രതിഷേധം.

പട്ടികയിലുള്‍പ്പെട്ട 249 പേരില്‍ 195 പേര്‍ക്ക് 2019-ല്‍ ജോലി നല്‍കി. എന്നാല്‍, ഇതുവരെയും അതിലുള്‍പ്പെട്ട 54 പേരെ പരിഗണിച്ചില്ല. നിയമനം നല്‍കാനുള്ള തീരുമാനമായെങ്കിലും മാസങ്ങളായി ഫയല്‍ ധനവകുപ്പില്‍ കുരുങ്ങിക്കിടക്കുകയാണെന്ന് കായികതാരങ്ങള്‍ ആരോപിക്കുന്നു. ജോലി കിട്ടാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് കായികതാരങ്ങളുടെ തീരുമാനം.

സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍ ശനിയാഴ്ച കായിക താരങ്ങളുടെ സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് സംസാരിച്ചു.

Content Highlights: sports persons protest for govt jobs