തിരുവനന്തപുരം: സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സിക്കുട്ടന്‍ സ്ഥാനമൊഴിയും. സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ കുറച്ചുനാളായി തുടരുന്ന ആഭ്യന്തര തര്‍ക്കങ്ങളെത്തുടര്‍ന്നാണ് സര്‍ക്കാര്‍ മേഴ്‌സിക്കുട്ടന്റെ രാജി ആവശ്യപ്പെട്ടത്. പ്രസിഡന്റിനൊപ്പം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളും സ്ഥാനമൊഴിയും. മുന്‍ അന്തര്‍ദേശീയ ഫുട്‌ബോള്‍താരം യു. ഷറഫലി സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പുതിയ പ്രസിഡന്റാകാനാണ് സാധ്യത.

To advertise here,

കഴിഞ്ഞദിവസം ചേര്‍ന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് മേഴ്‌സിക്കുട്ടനെ മാറ്റാന്‍ തീരുമാനമായത്. സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ വൈസ് പ്രസിഡന്റ് ഒ.കെ. വിനീഷ്, അംഗങ്ങളായ ജോര്‍ജ് തോമസ്, ഐ.എം. വിജയന്‍, റഫീഖ്, ഒളിമ്പിക് അസോസിയേഷന്‍ പ്രതിനിധികളായ വി. സുനില്‍കുമാര്‍, എസ്. രാജീവ്, എം.ആര്‍. രഞ്ജിത് എന്നിവരോടും സ്ഥാനമൊഴിയാന്‍ പാര്‍ട്ടി നിര്‍ദേശിച്ചിട്ടുണ്ട്.

2019-ല്‍ ടി.പി. ദാസന്റെ പിന്‍ഗാമിയായാണ് മേഴ്‌സിക്കുട്ടന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നത്. 2024 ഏപ്രില്‍വരെ അധ്യക്ഷസ്ഥാനത്ത് തുടരാമായിരുന്നു.

നേരത്തേതന്നെ കായികമന്ത്രി അബ്ദുറഹ്‌മാനും മേഴ്‌സിക്കുട്ടനും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന ആരോപണമുയര്‍ന്നിരുന്നു. കൗണ്‍സിലിനും പ്രസിഡന്റിനുമെതിരേ മുന്‍ അന്താരാഷ്ട്രാ താരങ്ങളും പരാതിയുന്നയിച്ചു.

ഇവരില്‍ പലരും കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് പരാതിപറഞ്ഞു. ഈ സാഹചര്യത്തില്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് മന്ത്രി അബ്ദുറഹ്‌മാന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിനുപിന്നാലെ കൗണ്‍സിലുമായി ബന്ധപ്പെട്ട ഫയലുകള്‍ മുഖ്യമന്ത്രിയും ആവശ്യപ്പെട്ടിരുന്നു.

അടുത്തകാലത്തായി കായികരംഗത്ത് കേരളം ദേശീയതലത്തില്‍ പിന്നോട്ടുപോകുന്നുവെന്ന് കായികമേഖലയിലുള്ളവര്‍ പറയുന്നു. കായികരംഗത്തെ മികവിനായി സ്‌പോര്‍ട്‌സ് കൗണ്‍സിലിന് ഫലപ്രദമായി പ്രവര്‍ത്തിക്കാനാകുന്നില്ലെന്ന പരാതിയാണ് പരിശീലകരുള്‍പ്പെടെയുള്ളവര്‍ക്ക്.

സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ ശീതസമരവും അധികാരത്തര്‍ക്കവും കായിക അസോസിയേഷനുകളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചിരുന്നു. ശനിയാഴ്ച വൈകീട്ട് മേഴ്‌സിക്കുട്ടന്‍ തിരുവനന്തപുരത്തെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ആസ്ഥാനത്തെത്തിയെങ്കിലും രാജിയെക്കുറിച്ച് പ്രതികരിച്ചില്ല. തിങ്കളാഴ്ചയോടെ രാജിയുണ്ടാകുമെന്നാണ് സൂചന.