ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കി ആരാധകരെ ആവേശത്തിലാക്കി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലാണ് സച്ചിന് തന്റെ ആരാധകരുമായി തുറന്ന് സംവദിച്ചത്.'ഇന്ത്യ ക്രിക്കറ്റ്' എന്ന റെഡ്ഡിറ്റ് കമ്മ്യൂണിറ്റിയില്‍ നടന്ന ഈ ചാറ്റ് സെഷനില്‍, ആരാധകരുടെ വൈവിധ്യമാര്‍ന്ന ചോദ്യങ്ങള്‍ക്ക് സച്ചിന്‍ ഹൃദയം കൊണ്ട് മറുപടി നല്‍കി. അതിനിടെ, ഒരു ആരാധകന്റെ രസകരമായ ചോദ്യത്തിന് സച്ചിന്‍ നര്‍മം തുളുമ്പുന്ന മറുപടി നല്‍കിയത് ശ്രദ്ധേയമായി.

To advertise here,

''നിങ്ങള്‍ ശരിക്കും സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്നെയാണോ? തെളിയിക്കാന്‍ ഒരു വോയ്സ് നോട്ട് അയക്കാമോ?''- ഒരു റെഡ്ഡിറ്റ് യൂസറിന്റെ ഈ കുസൃതി നിറഞ്ഞ ചോദ്യത്തിന്, ആരാധകന്റെ ചോദ്യം പ്രദര്‍ശിപ്പിച്ച സ്‌ക്രീനിന് മുന്നില്‍ നിന്നുകൊണ്ടുള്ള ചിത്രം  പങ്കുവെച്ചാണ് സച്ചിന് മറുപടി നല്‍കിയത്. ഒപ്പം ''ഇനി ആധാര്‍ കാര്‍ഡും കാണിക്കണോ?'' എന്നും സച്ചിന്‍ തമാശയോടെ ചോദിച്ചു. 

തന്റെ കരിയറിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളും അനുഭവങ്ങളും സച്ചിന്‍ ആരാധകരുമായി പങ്കുവെച്ചു. ഓരോ ചോദ്യത്തിനും അദ്ദേഹം സസ്നേഹം മറുപടി നല്‍കി. 

''കോടിക്കണക്കിന് ആളുകളുടെ പ്രതീക്ഷകള്‍ സൃഷ്ടിക്കുന്ന സമ്മര്‍ദ്ദം എങ്ങനെ കൈകാര്യം ചെയ്തിരുന്നു?'' എന്ന ചോദ്യത്തിന്,  ''ആയിരങ്ങളുടെ പിന്തുണ നിന്റെ പിന്നിലുണ്ടെങ്കില്‍, അത് നിന്നെ മുന്നോട്ട് നയിക്കും..'' എന്നായിരുന്നു സച്ചിന്റെ മറുപടി.

''ഏറ്റവും പ്രിയപ്പെട്ട ടെന്നീസ് താരം ആര്?'' എന്ന ചോദ്യത്തിന്, ''റോജര്‍ ഫെഡറര്‍ വിരമിച്ചതോടെ ഇപ്പോള്‍ കാര്‍ലോസ് അല്‍കാരസാണ് എന്റെ പ്രിയതാരം,'' എന്ന് സച്ചിന്‍ പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റില്‍ 13,000 റണ്‍സ് മറികടന്ന് സച്ചിന്റെ തൊട്ടുപിന്നില്‍ എത്തിയ ജോ റൂട്ടിനെ കുറിച്ചുള്ള ചോദ്യവും ശ്രദ്ധേയമായി. ''നാഗ്​പുരിൽ ജോ റൂട്ടിന്റെ ആദ്യ ടെസ്റ്റ് മത്സരം കണ്ടപ്പോള്‍, ഇവന്‍ ഇംഗ്ലണ്ടിന്റെ ഭാവി ക്യാപ്റ്റനാണെന്ന് ഞാന്‍ ടീമംഗങ്ങളോട് പറഞ്ഞിരുന്നു,'' സച്ചിന്‍ ഓര്‍ത്തു. ''അദ്ദേഹം വിക്കറ്റ് വിലയിരുത്തുന്നതും ബാറ്റിങ് ശൈലി അതിനനുസരിച്ച് മാറ്റുന്നതും ഞാന്‍ ശ്രദ്ധിച്ചിരുന്നു. 13,000 റണ്‍സ് എന്നത് മഹത്തായ നേട്ടമാണ്. ജോ റൂട്ട് ശക്തമായി മുന്നേറുകയാണ്,'' എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ നടന്ന ആന്‍ഡേഴ്സണ്‍-തെണ്ടുല്‍ക്കര്‍ ട്രോഫി ടെസ്റ്റ് സീരീസിലാണ് ജോ റൂട്ട് 13,000 ടെസ്റ്റ് റണ്‍സ് എന്ന നാഴികക്കല്ല് പിന്നിട്ടത്. 15,921 റണ്‍സുമായി ടെസ്റ്റ് ക്രിക്കറ്റിലെ റണ്‍വേട്ടക്കാരില്‍ സച്ചിന്‍ തന്നെയാണ് ഒന്നാമന്‍.