ആഗ്ര: സഹതാരം പണവും ആഭരണങ്ങളും തട്ടിയെടുത്തെന്ന ആരോപണവുമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം ദീപ്തി ശര്‍മ. ഡല്‍ഹി താരം ആരുഷി ഗോയലിനെതിരേയാണ് ദീപ്തി ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. വനിതാ പ്രീമിയര്‍ ലീഗില്‍ യുപി വാരിയേഴ്‌സിനായി ഇരുവരും ഒന്നിച്ചുകളിച്ചിരുന്നു. ആഗ്രയിലെ തന്റെ ഫ്‌ളാറ്റില്‍ അതിക്രമിച്ചുകടന്ന് ആഭരണങ്ങളും വിദേശ കറന്‍സികളും മോഷ്ടിച്ചതായി അവര്‍ ആരോപിക്കുന്നു.

To advertise here,

ദീപ്തിയുടെ സഹോദരന്‍ സുമിത് ശര്‍മ സദര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രഥമദൃഷ്ട്യാ കേസില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതായാണ് വിവരം. 25 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായും ഫ്‌ളാറ്റില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിച്ചെന്നും പരാതിയില്‍ പറയുന്നു. രണ്ട് ലക്ഷത്തോളം രൂപ വിലമതിക്കുന്ന വിദേശ കറന്‍സിയടക്കം മോഷ്ടിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. 

വനിതാ പ്രീമിയര്‍ ലീഗില്‍ ഇരുവരും ഒന്നിച്ചുകളിച്ചിരുന്നു. ആ സമയം ഇരുതാരങ്ങളും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഇത് ആരുഷി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും അത് മുതലെടുത്ത് പണം തട്ടിയെന്നുമാണ് ഉയരുന്ന ആരോപണം. സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി ആരുഷി ദീപ്തിയോട് നിരന്തരം പണം കൈക്കലാക്കിയിരുന്നുവെന്നും വിവരമുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.