കാഞ്ഞങ്ങാട്: അർജന്റീന ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് വിദേശ അക്കൗണ്ടിലേക്ക് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി കൈമാറിയ 126 കോടി രൂപ മറ്റു കമ്പനികളിൽനിന്നുള്ള പണം. 126 കോടി രൂപയിൽ 77.16 കോടി രൂപ 2025 ജൂണിലും ബാക്കിത്തുക നവംബറിലുമാണ് വിദേശ അക്കൗണ്ടിലേക്ക് മാറ്റിയത്.

To advertise here,

ജി.എസ്.ടി. 13 (3) വകുപ്പ് പ്രകാരം അഡ്വാൻസ് തുകയായാൽപ്പോലും അതിന്റെ 18 ശതമാനം ജി.എസ്.ടി. അടയ്ക്കണം. രണ്ടുതവണ ഇടപാട് നടത്തിയപ്പോഴും ജി.എസ്.ടി. തുകയടച്ചില്ല. 50 പേജുള്ള അന്വേഷണ റിപ്പോർട്ടാണ് എസ്.ഐ.ടി. ജി.എസ്.ടി. കമ്മിഷണർക്ക്‌ മുൻപാകെ സമർപ്പിച്ചത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പ്രാഥമിക വിവരങ്ങൾ ചേർത്ത് 10 പേജുള്ള റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

126 കോടി രൂപയുടെ 18 ശതമാനമായ 22.68 കോടി രൂപയാണ് ജി.എസ്.ടി.യായി അടയ്ക്കേണ്ടത്. വിദേശ അക്കൗണ്ടായതിനാൽ റിവേഴ്‌സ് ചാർജ് വിഭാഗത്തിലാണിത് ഉൾപ്പെടുത്തിയിരിക്കുന്നത്. കാഞ്ഞങ്ങാട് ജി.എസ്.ടി. ഓഫീസിൽനിന്നാണ് ഇതുമായി ബന്ധപ്പെട്ട കേസെടുത്തിരുന്നത്. തുടർന്ന് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എം.ഡി. ആന്റോ അഗസ്റ്റ്യൻ കാഞ്ഞങ്ങാട്ടെ ജി.എസ്.ടി. ഇന്റലിജന്റ്‌സ് ഓഫീസിൽ വന്ന് മൊഴി നൽകിയിരുന്നു.