ബ്യൂണസ് ഐറിസ്: തലച്ചോറിലെ ശസ്ത്രക്രിയക്കുശേഷം ഡീഗോ മാറഡോണയ്ക്ക് പുനരധിവാസ കേന്ദ്രത്തിൽ തുടർപരിചരണം ഒരുക്കുകയായിരുന്നു ഉചിതമെന്ന് ഡോക്ടറുടെ മൊഴി. അർജന്റീനാ ഫുട്‌ബോൾ ഇതിഹാസത്തിന്റെ മരണത്തിൽ ഏഴ് ആരോഗ്യപ്രവർത്തകർക്ക് വീഴ്ചയുണ്ടായെന്ന കേസിലെ വിചാരണയിലാണ് രണ്ടു പതിറ്റാണ്ടോളം താരത്തെ ചികിത്സിച്ചിരുന്ന ഡോക്ടർ മാരിയൊ ഷിറ്റർ കോടതിയിൽ മൊഴി നൽകിയത്.

To advertise here,

താനായിരുന്നെങ്കിൽ ശസ്ത്രക്രിയക്കുശേഷം മാറഡോണയെ വീട്ടിലേക്ക് അയക്കില്ലായിരുന്നു. പുനരധിവാസ ക്ലിനിക്കിൽ പ്രവേശിപ്പിച്ചിരുന്നെങ്കിൽ മാറഡോണയ്ക്ക് ആവശ്യമായ പരിചരണം ഉറപ്പാക്കാമായിരുന്നു. മാറഡോണയെ പരിചരിക്കുകയെന്നത് വിഷമം പിടിച്ച ജോലിയാണ്. മയക്കുമരുന്നിനടിമയായ മാറഡോണയെ ചികിത്സിച്ചിരുന്ന ഷിറ്റർ പറഞ്ഞു.

തലച്ചോറിൽ രക്തംകട്ടപിടിച്ചതിനാണ് മാറഡോണയെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. തുടർന്ന് വീട്ടിൽ കഴിഞ്ഞിരുന്ന മറഡോണയ്ക്ക് ആവശ്യമായ വൈദ്യസഹായം ലഭിച്ചിരുന്നില്ലെന്നാണ് കേസ്‍. 2020 നവംബർ 25-നാണ് ഫുട്ബോൾ ഇതിഹാസം മരണത്തിനു കീഴടങ്ങിയത്. ഹൃദയാഘാതവും ശ്വാസകോശത്തിലെ നീർക്കെട്ടുമാണ് മരണകാരണമായി കണ്ടെത്തിയത്.