തിരുവനന്തപുരം: 2026 ഏഷ്യൻ ഗെയിംസിന് മുന്നോടിയായി മലേഷ്യൻ അത്ലറ്റുകൾ സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായി) തിരുവനന്തപുരം കേന്ദ്രത്തിൽ ഒരുമാസം നീണ്ട പരിശീലനം പൂർത്തിയാക്കി. 800 മീറ്റർ താരം വാൻ മുഹമ്മദ് ഫാസ്രി, 400 മീറ്റർ/800 മീറ്റർ താരം ഉമർ ഉസ്മാൻ എന്നീ രണ്ട് മധ്യ-ദീർഘദൂര ഓട്ടക്കാരാണ് മുൻ ഇന്ത്യൻ പരിശീലകൻ മുഹമ്മദ് അസ്ഹറുദ്ദീന്റെ കീഴിൽ പരിശീലനം നടത്തിയത്.

To advertise here,

സെപ്റ്റംബർ 10-ന് ക്യാമ്പ് അവസാനിച്ചു. മലേഷ്യൻ അത്ലറ്റിക്സിന്റെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്. അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അഭ്യർഥന പ്രകാരം ജൂലൈ മാസത്തിലാണ് സായി തിരുവനന്തപുരം താരങ്ങൾക്ക് താമസം, ഭക്ഷണം, പരിശീലന സൗകര്യങ്ങൾ എന്നിവ ഒരുക്കിയത്. ഇതിന് സായിക്ക് സാമ്പത്തിക ബാധ്യതയില്ലായിരുന്നു.

സെപ്റ്റംബർ 19 മുതൽ ഐച്ചി-നഗോയ, ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് 2026 ലക്ഷ്യമിട്ട് വിദേശ താരങ്ങൾ ടഅക കേന്ദ്രങ്ങൾ ഉപയോഗിക്കുന്നതിന്റെ ഭാഗമാണ് ഈ ക്യാമ്പ്. നേപ്പാളിൽ നിന്നുള്ള ബോക്‌സർമാർ സായി ഗുവാഹത്തിയിലും ഇറാനിൽ നിന്നുള്ള കബഡി താരങ്ങൾ സായി സോനെപത്തിലും പരിശീലനം നടത്തിയിരുന്നു.

''ഞാൻ 2020 മുതൽ 2025 വരെ ഇന്ത്യൻ ദേശീയ ടീമിന്റെ ഭാഗമായിരുന്നു. പിന്നീട് സായി ബെംഗളൂരുവിൽ നിന്ന് രാജിവെച്ച് മലേഷ്യൻ അത്ലറ്റിക്സിൽ ചേർന്നു. അതുകൊണ്ട് ഇന്ത്യയിൽ പരിശീലനത്തിന് വരുന്നത് എനിക്ക് സ്വാഭാവികമാണ്. ഇവിടുത്തെ സൗകര്യങ്ങൾ വളരെ മികച്ചതാണെന്ന് എനിക്കറിയാം. മലേഷ്യൻ അത്ലറ്റ്‌സിന് ഇവിടെ പരിശീലനം നേടുന്നത് നല്ലൊരു അവസരമാണ്. ആദ്യത്തെ ലക്ഷ്യം എക്‌സ്‌പോഷറാണ്, ഇന്ത്യൻ നിലവാരം എന്താണെന്ന് അറിയുക. രണ്ടാമത്തേത് ഇന്ത്യൻ താരങ്ങൾക്കൊപ്പം പരിശീലിക്കുകയും മത്സരിക്കുകയും ചെയ്യുക എന്നതാണ്. അത് അവർക്ക് കൂടുതൽ ഗുണം ചെയ്യും. യൂറോപ്യൻ രാജ്യങ്ങളെ തിരഞ്ഞെടുക്കുന്നതിനേക്കാൾ ഏഷ്യൻ ഗെയിംസിന് മുന്നോടിയായി ഇന്ത്യയിൽ തന്നെ പരിശീലിക്കുന്നതാണ് പ്രധാനം. കാരണം ഏഷ്യൻ ഗെയിംസാണ് ഞങ്ങൾക്ക് മുൻഗണന'', മലേഷ്യൻ പരിശീലകൻ അസ്ഹറുദ്ദീൻ സായി മീഡിയയോട് പറഞ്ഞു.

ഇന്ത്യയിലെ മത്സരങ്ങളിൽ പങ്കെടുക്കാനും താരങ്ങൾക്ക് അവസരമൊരുങ്ങി. ഓഗസ്റ്റ് 22-ന് ഭുവനേശ്വറിൽ നടന്ന വേൾഡ് അത്ലറ്റിക്‌സ് കോണ്ടിനെന്റൽ ടൂർ സിൽവർ ലെവൽ മീറ്റിൽ ഇരുവരും പങ്കെടുത്തിരുന്നു.