ബെംഗളൂരു: ഐപിഎലില്‍ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന്റെ വിജയാഘോഷ പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തില്‍ കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ആര്‍സിബിയും ബിസിസിഐയുമാണ് സംഭവത്തിന്റെ ഉത്തരവാദികളെന്ന് ഹൈക്കോടതിയില്‍ വാദം കേള്‍ക്കലിനിടെ സര്‍ക്കാര്‍ പറഞ്ഞു. സംഘാടകര്‍ സര്‍ക്കാരില്‍നിന്ന് അനുമതി തേടിയിരുന്നില്ല. പകരം സാമൂഹികമാധ്യമംവഴി ലോകം മുഴുവന്‍ ക്ഷണിക്കുകയായിരുന്നുവെന്നും സര്‍ക്കാര്‍ കുറ്റപ്പെടുത്തി. 

To advertise here,

തിക്കിലും തിരക്കിലും പെട്ട് അറസ്റ്റിലായ ആര്‍സിബി മാര്‍ക്കറ്റിങ് മേധാവി നിഖില്‍ സോസാല ഉള്‍പ്പെടെയുള്ള നാലുപേര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സര്‍ക്കാര്‍ വാദമുഖങ്ങള്‍ ഉയര്‍ത്തിയത്. ആര്‍സിബി അനുമതി തേടിയിരുന്നില്ല, അറിയിക്കുക മാത്രമാണ് ചെയ്തതെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ ശശി കിരണ്‍ ഷെട്ടി അറിയിച്ചു.

മേയ് 29-ന് പഞ്ചാബ് കിങ്‌സിനെതിരേ നടന്ന ഫൈനലില്‍ ആര്‍സിബി വിജയിച്ചിരുന്നു. എന്നിട്ടും പരേഡിനും ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആഘോഷത്തിനും ഔദ്യോഗിക അനുമതി നേടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. പരിപാടി ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മാത്രം മുന്‍പ് ഒരു നിവേദനം സമര്‍പ്പിക്കുകയാണ് ചെയ്തത്. അതൊരു അനുമതി അപേക്ഷയായിരുന്നില്ലെന്നും അറിയിപ്പ് മാത്രമായിരുന്നെന്നും ഷെട്ടി കോടതിയെ അറിയിച്ചു. 

കര്‍ണാടക സ്‌റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ മാത്രമാണ് സര്‍ക്കാരുമായി ആശയവിനിമയം നടത്തിയത്. ആര്‍സിബിയില്‍നിന്നോ ബിസിസിഐയില്‍നിന്നോ നേരിട്ട് ഒന്നും വന്നില്ല. അപ്പോഴും സാമൂഹികമാധ്യമംവഴി വലിയ പ്രചാരണങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. ലോകത്തെ മുഴുവന്‍ ക്ഷണിച്ചതുപോലെയായിരുന്നു അവരുടെ പ്രചാരണം. ഇതോടെ മൂന്നര ലക്ഷം മുതല്‍ നാലുലക്ഷംവരെ ആളുകള്‍ ഒത്തുകൂടി. സ്‌റ്റേഡിയത്തിലാകെ 33,000 പേരെ മാത്രമേ ഉള്‍ക്കൊള്ളാനാവുമായിരുന്നുള്ളൂ. ആരെ അകത്തു പ്രവേശിപ്പിക്കണമെന്ന കാര്യത്തില്‍ അവര്‍ക്ക് വ്യക്തതയുണ്ടായിരുന്നില്ല. ആര്‍ക്കും സ്വാഗതം എന്ന നിലയ്ക്കായിരുന്നു സാമൂഹിക മാധ്യമ പ്രചാരണമെന്നും ഷെട്ടി കൂട്ടിച്ചേര്‍ത്തു.