നഗോയ (ജപ്പാൻ): ഏഷ്യൻ ഗെയിംസിനായി ജപ്പാനിലെ നഗോയയിലെത്തിയ ഇന്ത്യൻ താരങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ തുടർക്കഥയാകുന്നു. ഇന്ത്യൻ ജിംനാസ്റ്റിക് താരം പ്രണതി നായിക്കിനും പരിശീലകൻ അശോക് മിശ്രയ്ക്കും താമസത്തിന് അനുവദിച്ചത് ഒരേ മുറി.

To advertise here,

നേരത്തേ നഗോയയിൽ എത്തിയ ഇന്ത്യൻ കായികസംഘം വലിയ താമസസൗകര്യ പ്രതിസന്ധിയാണ് ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്നത്. ഗെയിംസിലെ സംഘാടന പിഴവുകളിലെ ഒടുവിലത്തെ ഉദാഹരണമാണിത്. വ്യാഴാഴ്ച രാത്രി ക്രൂയിസ് കപ്പലിൽ ഒരുക്കിയ ഔദ്യോഗിക താമസസ്ഥലത്ത് എത്തിയ പ്രണതി നായിക്കും പരിശീലകൻ അശോക് മിശ്രയും തങ്ങൾക്ക് സംഘാടകർ ഒരേ മുറി അനുവദിച്ചത് അറിഞ്ഞ് ഞെട്ടി. കായികതാരങ്ങളും സപ്പോർട്ട് സ്റ്റാഫും തമ്മിലുള്ള ഇത്തരം താമസസൗകര്യത്തിൽ അസംതൃപ്തി രേഖപ്പെടുത്തിയ ഇരുവരും ഉടൻ തന്നെ വിഷയം അധികൃതരെ അറിയിച്ചു. ഇരുവരും ഇക്കാര്യത്തിൽ എതിർപ്പ് അറിയിക്കുകയും ചെയ്തു.

പ്രാദേശിക സംഘാടകരുമായും ടീം അധികൃതരുമായും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മണിക്കൂറുകളോളം പ്രശ്‌നം പരിഹരിക്കപ്പെടാതെ തുടർന്നു. തുടർന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അടിയന്തരമായി ഇടപെട്ടതിനെ തുടർന്ന് പുലർച്ചെ 1:30-ഓടെയാണ് ഇവർക്ക് ബദൽ താമസസൗകര്യം ഒരുക്കിയത്.

എന്നാൽ, ഇതിനുശേഷവും പ്രതിസന്ധി അവസാനിച്ചില്ല. പരിശീലകൻ അശോക് മിശ്രയ്ക്ക് വേറെ മുറിയുടെ താക്കോൽ വാങ്ങാൻ ചെന്നപ്പോൾ ഹോട്ടൽ രജിസ്റ്ററിൽ അദ്ദേഹത്തിന്റെ ബുക്കിങ് കണ്ടെത്താനായില്ല. ഔദ്യോഗിക രേഖകളിൽ അദ്ദേഹത്തിന്റെ പേരിൽ നിന്ന് 'ക' എന്ന അക്ഷരം വിട്ടുപോയ ചെറിയൊരു ക്ലറിക്കൽ പിശകാണ് ഇതിന് കാരണമായത്. ഈ തെറ്റ് തിരുത്തി അക്രഡിറ്റേഷൻ പരിശോധിച്ച് ഉറപ്പുവരുത്താൻ 45 മിനിറ്റോളം സമയമെടുത്തു. ഇതോടെ പുലർച്ചെ 2:00 മണി കഴിഞ്ഞാണ് അദ്ദേഹത്തിന് മുറിയിൽ വിശ്രമിക്കാൻ സാധിച്ചത്.

ഇത്തരമൊരു സംഭവം നടന്നതായും പുലർച്ചെ 2:00 മണിയോടെയാണ് പ്രശ്‌നം പരിഹരിച്ചതെന്നും പ്രണതി നായകും സ്ഥിരീകരിച്ചു. ജപ്പാനിൽ എത്തിയത് മുതൽ ഇന്ത്യൻ കായികതാരങ്ങൾ പലവിധ താമസസൗകര്യ പ്രതിസന്ധികൾ നേരിടുന്നുണ്ട്. പല താരങ്ങൾക്കും മണിക്കൂറുകളോളം കാത്തുനിന്ന ശേഷമാണ് മുറികൾ ലഭിച്ചത്. ഇതിനുപുറമേ, പരിശീലനത്തിനും പോഷകാഹാര ലഭ്യതയ്ക്കും കായികതാരങ്ങൾ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്.