ന്യൂഡൽഹി: ഓരോ വർഷവും നികുതിയായി ബിസിസിഐ അടയ്ക്കുന്നത് 3000 കോടി രൂപ. ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബിസിസിഐ നികുതി ഇളവ് ആസ്വദിക്കുന്നുണ്ടെന്നത് തെറ്റായ ധാരണയാണെന്നും മറ്റ് കായിക സംഘടനകളെ പോലെ ഗവൺമെന്റിൽ നിന്ന് ഗ്രാന്റ് സ്വീകരിക്കുന്നില്ലെന്നും സൈകിയ പറഞ്ഞു.

To advertise here,

അതേസമയം നാഷണൽ സ്‌പോർട്‌സ് ഗവേണൻസ് നിയമത്തെ മറികടയ്ക്കാൻ ബിസിസിഐ ശ്രമിക്കുന്നില്ലെന്നും സൈകിയ കൂട്ടിച്ചേർത്തു. 'സ്‌പോർട്‌സ് ആക്ടിനെ സംബന്ധിച്ച് ഞങ്ങളുടെ നിലപാട് വളരെ വ്യക്തമാണ്. ബന്ധപ്പെട്ട അധികാരികൾ ചെയ്യേണ്ട നിരവധി കാര്യങ്ങളുണ്ട്. ആ നടപടികൾ പൂർത്തിയാവുകയും ബിസിസിഐ സ്‌പോർട്‌സ് ആക്ടിന്റെ കീഴിൽ വരികയും ചെയ്യുമ്പോൾ ഇതൊരു നിശ്ചിത കായിക ഇനമായി പ്രഖ്യാപിച്ചുകൊണ്ട് ഒരു വിജ്ഞാപനം പുറത്തിറക്കേണ്ടതുണ്ട്.

അതുവരെ ഞങ്ങൾ ഒന്നും ചെയ്യേണ്ടതില്ല. ആ വിജ്ഞാപനം വരുന്ന മുറയ്ക്ക് ഞങ്ങൾ ഉടൻ തന്നെ നടപടികളിലേക്ക് കടക്കും. പുതിയ സ്‌പോർട്‌സ് ആക്ടിന്റെ നിയമങ്ങൾക്കനുസൃതമായി ഞങ്ങൾ ഞങ്ങളുടെ ജോലി ചെയ്യും. അതിനാൽ, അന്ന് സുപ്രീം കോടതിയിൽ ചർച്ച ചെയ്തതുപോലെ യാതൊരു പ്രശ്‌നവുമില്ല. കേസ് അടുത്ത തവണ പരിഗണിക്കുന്ന ഒക്ടോബർ 27-ന് ഞങ്ങൾ ഇതുസംബന്ധിച്ച വ്യക്തത നൽകും.'-സൈകിയ വ്യക്തമാക്കി.

അമ്പയർമാരുടേയും മാച്ച് റഫറിമാരുടേയും ഗ്രേഡുകൾ പുനക്രമീകരിച്ചുവെന്നും അവരുടെ ശമ്പളം വർദ്ധിപ്പിച്ചുവെന്നും ബിസിസിഐ സെക്രട്ടറി വ്യക്തമാക്കി. ഒരു കമ്മിറ്റി അമ്പയർമാരുടെ പ്രകടനം വിലയിരുത്തുകയും നോക്കൗട്ട് ഉൾപ്പെടെയുള്ള പ്രധാന മത്സരങ്ങളിലേക്കുള്ള നിയമനങ്ങൾ അതിന്റെ അടിസ്ഥാനത്തിൽ നടത്തുകയും ചെയ്യും. അമ്പയർമാർക്കായി എ, ബി, സി, ഡി എന്നിങ്ങനെ നാല് ഗ്രേഡുകൾ ഉണ്ടായിരിക്കും. എ ഗ്രേഡിലുള്ളർക്ക് 60000 രൂപയും ബി ഗ്രേഡിലുള്ളവർക്ക് 50000 രൂപയും ലഭിക്കും. സി, ഡി ഗ്രേഡുകാർക്ക് യഥാക്രമം 40000 രൂപയും 35000 രൂപയും ലഭിക്കും.

'ഓരോ സീസണിന്റെയും അവസാനം തരംതാഴ്ത്തലും ഉയർത്തലും പോലെയുള്ള ഒരു സംവിധാനം ഉണ്ടാകും. മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന 10 അമ്പയർമാരെ അടുത്ത ലെവലിലേക്ക് ഉയർത്തും. ഉയർന്ന ലെവലിലുള്ള അമ്പയർമാർ ആ നിലവാരത്തിൽ തിളങ്ങുന്നില്ലെങ്കിൽ അവരെ താഴത്തെ ഗ്രേഡിലേക്ക് മാറ്റും. പത്ത് അമ്പയർമാർ മുകളിലേക്ക് പോകും, പത്ത് പേർ താഴേക്ക് വരും,'' സൈകിയ പറഞ്ഞു.