ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ കുറ്റപ്പെടുത്തി മുന്‍ പാക് ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. ആക്രമണത്തില്‍ പാകിസ്താന് പങ്കില്ലെങ്കില്‍ എന്തുകൊണ്ടാണ് പാക് പ്രധാനമന്ത്രി സംഭവത്തെ അപലപിക്കാത്തതെന്ന് കനേരിയ ചോദിച്ചു.

To advertise here,

പ്രധാനമന്ത്രിയുടെ നിശബ്ദത സത്യത്തിന്റെ പ്രതിഫലനത്തിന് തുല്യമാണെന്ന് പറഞ്ഞ കനേരിയ, ഷെരീഫിന്റെ സര്‍ക്കാര്‍ ഭീകരര്‍ക്ക് അഭയം നല്‍കുകയും വളര്‍ത്തുകയും ചെയ്യുകയാണെന്നും കുറ്റപ്പെടുത്തി.

'പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന് യഥാര്‍ത്ഥത്തില്‍ പങ്കില്ലെങ്കില്‍, പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ഇതുവരെ അതിനെ അപലപിക്കാത്തത് എന്തുകൊണ്ട്? നിങ്ങളുടെ സൈന്യം പെട്ടെന്ന് അതീവ ജാഗ്രതയിലായിരിക്കുന്നത് എന്തുകൊണ്ടാണ്? കാരണം ഉള്ളിന്റെ ഉള്ളില്‍, നിങ്ങള്‍ക്ക് സത്യം അറിയാം. നിങ്ങള്‍ തീവ്രവാദികള്‍ക്ക് അഭയം നല്‍കുകയും വളര്‍ത്തുകയും ചെയ്യുന്നു. നിങ്ങള ഓര്‍ത്ത് നാണക്കേട് തോന്നുന്നു', കനേരിയ എക്‌സില്‍ കുറിച്ചു.

അതേസമയം, ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വേദന പങ്കുവച്ച് മുന്‍ പാക് താരം മുഹമ്മദ് ഹഫീസും രംഗത്തെത്തി. കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 26 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആക്രമണത്തിനു പിന്നാലെ പാകിസ്താനെതിരേ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് പാക് ക്രിക്കറ്റ് താരങ്ങളുടെ പ്രതികരണങ്ങള്‍.