ടുത്തിടെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകനായി മഹേന്ദ്രസിങ് ധോനി തിരിച്ചെത്തിയത്. ധോനിയുടെ നായകത്വത്തില്‍ ടീം ഐപിഎല്ലിന്റെ പ്ലേ ഓഫിലേക്ക് മുന്നേറുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. എന്നാല്‍ ചെന്നൈ നായകന് തിരിച്ചടി സമ്മാനിക്കുന്ന ഒരു വാര്‍ത്ത ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ബ്ലൂസ്മാര്‍ട്ട് സ്റ്റാര്‍ട്ടപ്പ് കമ്പനി അടച്ചുപൂട്ടലിന്റെ വക്കിലാണെന്നും കമ്പനിയിലെ നിക്ഷേപകന്‍ കൂടിയായ ധോനിക്ക് കോടികള്‍ നഷ്ടമാകാന്‍ സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. ബ്ലൂ സ്മാര്‍ട്ട് കമ്പനിയുടെ സ്ഥാപകര്‍ സാമ്പത്തിക ക്രമക്കേടില്‍ പ്രതിസ്ഥാനത്തുനില്‍ക്കുന്നതാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്. മറ്റ് പല സെലിബ്രിറ്റികളെയും പോലെ ധോനിക്കും ബ്ലു സ്മാർട്ടിൽ വലിയ നിക്ഷേപമുണ്ട്.

To advertise here,

ബ്ലൂസ്മാര്‍ട്ടിന്റെ സഹസ്ഥാപകരായ അന്മോള്‍ സിങ് ജാഗ്ഗി, പുനിത് സിങ് ജാഗ്ഗി എന്നിവര്‍ കമ്പനിയുടെ പേരിലെടുത്ത ലോണ്‍ ദുരുപയോഗം ചെയതെന്നാണ് ഉയരുന്ന ആരോപണം. ആഢംബര സാധനങ്ങള്‍ വാങ്ങുന്നതിനായി ഇവര്‍ ഈ പണം ഉപയോഗിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്‌ളാറ്റുകള്‍ വാങ്ങുന്നതിനും യാത്രകള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഏകദേശം 260 കോടി രൂപയോളം ഇത്തരത്തില്‍ ദുരുപയോഗം ചെയതെന്നാണ് ഇവര്‍ക്കെതിരേയുള്ള ആരോപണം. സെബി കമ്പനിക്കെതിരേ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. 

റിപ്പോര്‍ട്ട് പ്രകാരം ബ്ലൂസ്മാര്‍ട്ട് കമ്പനി വന്‍ സാമ്പത്തികപ്രതിസന്ധി നേരിടുകയാണ്. മാത്രമല്ല ബ്ലൂസ്മാര്‍ട്ട് ആപ്പ് വഴിയുള്ള ബുക്കിങ് താത്കാലികമായി അവസാനിപ്പിക്കുകയാണെന്ന് കമ്പനി ഉപയോക്താക്കള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏപ്രില്‍ 17-നാണ് കമ്പനി ഇത്തരമൊരു നിര്‍ദേശം നല്‍കിയത്. ഡല്‍ഹി, മുംബൈ തുടങ്ങിയ നഗരങ്ങളിലുള്ള ക്യാബ് സേവനവും നിര്‍ത്തലാക്കിയിട്ടുമുണ്ട്. 

2018 ല്‍ ആരംഭിച്ച കമ്പനി വളരെവേഗത്തിലാണ് ജനശ്രദ്ധ പിടിച്ചുപറ്റിയത്. നിരവധി സെലിബ്രിറ്റികള്‍ കമ്പനിയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ധോനിക്ക് പുറമേ ബോളിവുഡ് താരം ദീപിക പദുക്കോണ്‍, വ്യവസായി സഞ്ജീവ് ബജാജ് എന്നിവര്‍ ഇക്കൂട്ടത്തിലുണ്ട്. ഏകദേശം 4100 കോടിരൂപയാണ് നിക്ഷേപകരില്‍ നിന്ന് കമ്പനി സമാഹരിച്ചത്.