ലണ്ടൻ: പരിശീലകൻ റൂബൻ അമോറിമിനെ പുറത്താക്കി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് മാഞ്ചെസ്റ്റർ യുണൈറ്റഡ്. തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന ലീഡ്‌സ് യുണൈറ്റഡിനെതിരായ മത്സരത്തിലെ സമനിലയ്ക്ക് ശേഷം ബോർഡിനെ വിമർശിച്ചു നടത്തിയ പരാമർശങ്ങൾക്കു പിന്നാലെയാണ് നടപടി.

To advertise here,

മനസില്ലാ മനസോടെയാണ് തീരുമാനമെടുക്കുന്നതെന്നാണ് ക്ലബ്ബിന്റെ പ്രസ്താവനയിൽ പറയുന്നത്. സീസണിൽ 20 കളികളിൽ എട്ട് എണ്ണത്തിൽ മാത്രമാണ് യുണൈറ്റഡിന് വിജയിക്കാനായത്. 31 പോയന്റുമായി ടീം ആറാമതാണ്. ഈ സാഹചര്യത്തിൽ ഒരു മാറ്റം വരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണെന്ന് ക്ലബ് നേതൃത്വം മനസില്ലാ മനസോടെ തീരുമാനിച്ചിരിക്കുന്നു എന്നാണ് പ്രസ്താവനയിലുള്ളത്.

ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ആഴ്‌സണലിനേക്കാൾ 17 പോയിന്റ് പിന്നിലാണ് യുണൈറ്റഡ്. കളിച്ച അവസാന അഞ്ച് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ടീമിന് ജയിക്കാനായത്. 14 മാസമാണ് അമോറിം യുണൈറ്റഡ് പരിശീലകനായി ഉണ്ടായിരുന്നത്. കഴിഞ്ഞ സീസണിൽ ടീമിനെ യുവേഫ യൂറോപ്പ ലീഗ് ഫൈനലിലെത്തിച്ചിരുന്നു.

മുൻ മിഡ്ഫീൽഡറും അണ്ടർ 18 പരിശീലകനുമായ ഡാരൻ ഫ്‌ലെച്ചർ പുതിയ പരിശീലകനെ കണ്ടെത്തുന്നതു വരെ താത്കാലികമായി ടീമിന്റെ ചുമതലയേൽക്കും. ക്ലബ്ബ് മാനേജ്‌മെന്റും പരിശീലകനും തമ്മിൽ തിരശ്ശീലയ്ക്ക് പിന്നിലെ ബന്ധങ്ങളിൽ വിള്ളലുണ്ടായതിനെ തുടർന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഒമർ ബെറാഡ, ഫുട്‌ബോൾ ഡയറക്ടർ ജേസൺ വിൽകോക്‌സ് എന്നിവരുൾപ്പെടെയുള്ള ക്ലബ്ബിന്റെ നേതൃത്വ സംഘമാണ് അമോറിമിനെ പുറത്താക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ സീസണിൽ പുറത്താക്കപ്പെട്ട എറിക് ടെൻഹാഗിന് പകരമാണ് സ്‌പോർട്ടിങ്ങിൽ നിന്ന് യുണൈറ്റഡ് റൂബൻ അമോറിമിനെ മാഞ്ചെസ്റ്ററിലെത്തിച്ചത്. 2027 വരെ അദ്ദേഹത്തിന് ക്ലബ്ബുമായി കരാറുണ്ടായിരുന്നു.