ഫിലാഡെല്‍ഫിയ: ലീഗ്‌സ് കപ്പ് ഫൈനലിന് പിന്നാലെ പരസ്പരം കൊമ്പുകോര്‍ത്ത് താരങ്ങള്‍. ഇന്റര്‍ മയാമിയുടെയും സിയാറ്റില്‍ സൗണ്ടേഴ്‌സിന്റെയും താരങ്ങളാണ് മത്സരശേഷം കയ്യാങ്കളിയില്‍ ഏര്‍പ്പെട്ടത്. മയാമി താരം ലൂയിസ് സുവാരസ് സിയാറ്റിലിന്റെ കോച്ചിങ് സ്റ്റാഫില്‍ ഒരാളുടെ മുഖത്ത് തുപ്പുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

To advertise here,

ലയണല്‍ മെസ്സിയടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ അണിനിരന്ന മയാമിയെ കലാശപ്പോരില്‍ തകര്‍ത്തെറിഞ്ഞാണ് സിയാറ്റില്‍ കിരീടം നേടിയത്. എതിരില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് ടീമിന്റെ ജയം. മത്സരത്തിന്റെ ഫൈനല്‍ വിസില്‍ മുഴങ്ങിയതിനു പിന്നാലെ സിയാറ്റില്‍ താരങ്ങള്‍ ആഘോഷ പ്രകടനങ്ങള്‍ക്ക് തുടക്കമിട്ടു. ഇതിനിടെയാണ് ഇരുടീമുകളിലെയും താരങ്ങള്‍ പരസ്പരം ഏറ്റുമുട്ടിയത്. താരങ്ങളുടെ കയ്യാങ്കളിയിലേക്ക് കോച്ചിങ് സ്റ്റാഫ് അംഗങ്ങളും ചേര്‍ന്നതോടെ കൂട്ടത്തല്ലായി. 

ഒരു മയാമി താരം എതിര്‍ടീം താരത്തിന്റെ കഴുത്തിന് പിടിച്ച് ഞെരിക്കുന്നതടക്കം ദൃശ്യങ്ങളില്‍ വ്യക്തമാണ്. അതിനിടെ സിയാറ്റില്‍ കോച്ചിങ് സ്റ്റാഫിനോട് സുവാരസ് തര്‍ക്കിച്ചു. സുവാരസ് പറയുന്നതിനോട് പ്രതികരിക്കാതെ നില്‍ക്കുകയായിരുന്നു അദ്ദേഹം. പിന്നാലെ സ്റ്റാഫിനെ സുവാരസ് തുപ്പുകയും ചെയ്തു.  മറ്റു താരങ്ങളെത്തിയാണ് രംഗം ശാന്തമാക്കിയത്. വിഷയത്തില്‍ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.