ഫിലാഡെല്‍ഫിയ: ഇന്റര്‍ മയാമിക്കായി മിന്നും ഫോം തുടര്‍ന്ന് സൂപ്പര്‍താരം ലയണല്‍ മെസ്സി. ലീഗ്‌സ് കപ്പ് മത്സരത്തില്‍ രണ്ട് അസിസ്റ്റുകളുമായി മെസ്സി തിളങ്ങിയതോടെ മയാമി ജയത്തോടെ തുടങ്ങി. ലീഗ്‌സ് കപ്പ് ഗ്രൂപ്പ് സ്റ്റേജ് മത്സരത്തില്‍ അറ്റ്‌ലസിനെയാണ് മെസ്സിയും സംഘവും തകര്‍ത്തത്. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് മയാമിയുടെ ജയം.

To advertise here,

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ മൂന്നുഗോളുകളും പിറന്നത്. 57-ാം മിനിറ്റില്‍ ടെലസ്‌ക്വിറ്റോയാണ് ലക്ഷ്യം കണ്ടത്. പെനാല്‍റ്റി ബോക്‌സിന് പുറത്തുനിന്ന് സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ് നല്‍കിയ ത്രൂബോള്‍ സ്വീകരിച്ച മെസ്സി മാര്‍ക്ക് ചെയ്യപ്പെടാതെ കിടന്ന ടെലസ്‌ക്വിറ്റോയ്ക്ക് നല്‍കുകയായിരുന്നു. താരം അനായാസം വലകുലുക്കി. 

ഗോള്‍ വഴങ്ങിയതിന് ശേഷം മുന്നേറ്റം ശക്തമാക്കിയ അറ്റ്‌ലസ് 80-ാം മിനിറ്റില്‍ തിരിച്ചടിച്ചു. റിവാള്‍ഡോ ലൊസാനോയാണ് ലക്ഷ്യം കണ്ടത്. മത്സരം സമനിലയില്‍ അവസാനിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് മെസ്സി മാജിക് കളിയുടെ ഫലം മാറ്റിമറിച്ചത്. പെനാല്‍റ്റി ബോക്‌സിന് പുറത്തുനിന്ന് അറ്റ്‌ലസ് താരങ്ങളെ വെട്ടിച്ച് മുന്നേറിയ മെസ്സി സുവാരസിന് പാസ് കൊടുത്തു. പെട്ടെന്ന് തന്നെ സുവാരസ് തിരിച്ചും മെസ്സിക്ക് പാസ് നല്‍കി. അറ്റ്‌ലസ് പ്രതിരോധതാരങ്ങളെ മറികടന്ന് മെസ്സി നല്‍കിയ ക്രോസ്സ് അനായാസം മാര്‍സലോ വെയ്ഗാന്‍ഡ് ലക്ഷ്യം കണ്ടു.  അതോടെ മയാമി ജയവുമായി മടങ്ങി.