കൊച്ചി: കേരളത്തില്‍നിന്നുള്ള പന്ത്രണ്ട് യുവ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് മലേഷ്യയില്‍ നടക്കുന്ന അന്താരാഷ്ട്ര പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കി സൂപ്പര്‍ ലീഗ് കേരള. സംസ്ഥാനത്ത് നടന്ന ഏറ്റവും വിപുലമായ ഗ്രാസ്‌റൂട്ട് തലത്തില്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് മലേഷ്യയിലെ പരിശീലനമെന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് നവാസ് മീരാന്‍, സൂപ്പര്‍ ലീഗ് കേരള (എസ്എല്‍കെ) ഡയറക്ടര്‍ ഫിറോസ് മീരാന്‍, എസ്എല്‍കെ ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫ് എന്നിവര്‍ കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു.

To advertise here,

സ്പാനിഷ് ലാ ലിഗ ക്ലബ്ബായ വിയ്യാറിയല്‍ സി.എഫിന്റെ അനുബന്ധ സ്ഥാപനമായ വിയ്യാറിയല്‍ അക്കാദമിയിലാണ് തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക് 12 ദിവസത്തെ തീവ്ര പരിശീലനം ലഭിക്കുക. ജൂണ്‍ 12 മുതല്‍ 24 വരെ നീളുന്ന ഈ പരിശീലനത്തില്‍ നൂതന കോച്ചിങ്, സൗഹൃദ മത്സരങ്ങള്‍, വിവിധ സംസ്‌കാരങ്ങളെ അടുത്തറിയാനുള്ള അവസരങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നു. യാത്രയും താമസവും പരിശീലനവും ഉള്‍പ്പെടെയുള്ള മുഴുവന്‍ ചിലവുകളും സൂപ്പര്‍ ലീഗ് കേരളയാണ് വഹിക്കുന്നത്.

ഗ്രാമീണ-നഗര പ്രദേശങ്ങളിലെ യുവതാരങ്ങള്‍ക്ക് അന്താരാഷ്ട്ര പരിചയവും പ്രൊഫഷണല്‍ മികവും നല്‍കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. സൂപ്പര്‍ ലീഗ് കേരളയും ആന്ദ്രേസ് ഇനിയേസ്റ്റ സ്‌കൗട്ടിംഗും ചേര്‍ന്നാണ് അവസരം ഒരുക്കിയിരിക്കുന്നത്. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, എറണാകുളം, തൃശ്ശൂര്‍, ആലപ്പുഴ, പാലക്കാട് എന്നീ ഏഴ് ജില്ലകളിലായി ആദ്യഘട്ടത്തില്‍ ആയിരത്തോളം കുട്ടികളാണ് പങ്കെടുത്തത്.

'തിരഞ്ഞെടുക്കപ്പെട്ട യുവതാരങ്ങളില്‍ പലരും ആദ്യമായിട്ടാണ് വിദേശത്ത് പരിശീലനം നേടാന്‍ പോകുന്നത്. അവരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കുന്ന ഒരവസരം കൂടിയാണിത്. കേരളത്തിലെ മികച്ച താരങ്ങള്‍ ലോക താരങ്ങളുടെ നിരയിലേക്ക് ആത്മവിശ്വാസത്തോടെ നടന്നുകയറാന്‍ കഴിയുക എന്നതാണ് ഞങ്ങള്‍ ലക്ഷ്യം വെക്കുന്നത്', മാത്യു ജോസഫ് പറഞ്ഞു.