കൊച്ചി: 64-ാമത് സുബ്രതോ കപ്പ് ടൂര്‍ണമെന്റില്‍(അണ്ടര്‍-17) മുത്തമിട്ട് കേരളം. വ്യാഴാഴ്ച നടന്ന കലാശപ്പോരില്‍ സിബിഎസ്ഇ ടീമിനെ തകര്‍ത്താണ് കേരളം കന്നികിരീടം നേടിയത്. ഫറൂഖ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീമാണ് കേരളത്തിനായി കളത്തിലിറങ്ങിയത്. അതേസമയം ഉത്തരാഖണ്ഡിലെ പബ്ലിക് സ്‌കൂളാണ് സിബിഎസ്ഇ ക്കായി ബൂട്ടുകെട്ടിയത്.

To advertise here,

ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്കാണ് കേരളത്തിന്റെ ജയം. 20-ാം മിനിറ്റില്‍ തഖല്ലാമ്പെയാണ് ടീമിനായി ആദ്യ ഗോള്‍ കണ്ടെത്തിയത്. ആഷ്മില്‍ 62-ാം മിനിറ്റിലും കേരളത്തിനായി വലകുലുക്കി. സിബിഎസ്ഇയുടെ തിരിച്ചടിക്കാനുള്ള ശ്രമങ്ങളെല്ലാം കേരളം പ്രതിരോധിച്ചു. പിന്നാലെ ഫൈനല്‍ വിസില്‍ മുഴങ്ങി.

2014-ലാണ് അവസാനമായി ഒരു കേരള സ്‌കൂള്‍ ടീം സുബ്രതോ കപ്പിന്റെ ഫൈനല്‍ കളിക്കുന്നത്. അന്ന് മലപ്പുറത്തുനിന്നുള്ള എംഎസ്പി എച്ച്എസ്എസ്സാണ് ഫൈനല്‍ കളിച്ചത്. പക്ഷേ അന്ന് ഫൈനലില്‍ പരാജയപ്പെട്ട് മടങ്ങി. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ഫൈനലിലെത്തിയ കേരള ടീം കപ്പില്‍ മുത്തമിട്ടാണ് മടങ്ങുന്നത്.