താഷ്‌കന്റ്: എഎഫ്‌സി അണ്ടർ-20 ഏഷ്യാ കപ്പ് പ്രതീക്ഷകൾ സജീവമാക്കി ഇന്ത്യ. യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ബംഗ്ലാദേശിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഇന്ത്യ പരാജയപ്പെടുത്തി. ഡാനി ലെയ്ഷ്‌റാം, വിശാൽ യാദവ്, മുഹമ്മദ് അർബാഷ് എന്നിവരാണ് ഇന്ത്യക്കായി ലക്ഷ്യം കണ്ടത്.

To advertise here,

മത്സരം തുടങ്ങി 25-ാം മിനിറ്റിൽ തന്നെ ഡാനിയിലൂടെ ഇന്ത്യ ലീഡെടുത്തു. 60-ാം മിനിറ്റിൽ മനോഹരമായൊരു ഓവർഹെഡ് കിക്കിലൂടെ വിശാൽ ലീഡ് രണ്ടാക്കി. 78-ാം മിനിറ്റിൽ അർബാഷ് ഇന്ത്യയുടെ ഗോൾപട്ടിക പൂർത്തിയാക്കി.

മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ വിജയിച്ച ഇന്ത്യക്ക് ആറ് പോയിന്റായി. നേരത്തെ സിറിയയേയും ഇന്ത്യ തോൽപ്പിച്ചിരുന്നു. അതേസമയം ഉസ്‌ബെകിസ്താനോട് ഇന്ത്യ എതിരില്ലാത്ത നാല് ഗോളിന് പരാജയപ്പെട്ടിരുന്നു. രണ്ട് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുമായി ഉസ്‌ബെകിസ്താനാണ് ഗ്രൂപ്പിൽ മുന്നിലുള്ളത്.

ഉസ്‌ബെകിസ്താനെതിരായ മത്സരത്തിൽ സിറിയ പരാജയപ്പെട്ടാൽ ഇന്ത്യയുടെ പ്രതീക്ഷകൾ ഉയരും. എട്ട് ഗ്രൂപ്പുകളിൽ നിന്നുള്ള ഏറ്റവും മികച്ച ഏഴ് രണ്ടാം സ്ഥാനക്കാരിൽ ഒരാളായി ഇന്ത്യക്കും മുന്നേറാം. അടുത്ത വർഷമാണ് എഎഫ്‌സി അണ്ടർ-20 ഏഷ്യാ കപ്പ് നടക്കുക. ഇതിന് മുമ്പ് 2006-ലാണ് ഇന്ത്യ അണ്ടർ-20 ഏഷ്യാ കപ്പിൽ കളിച്ചത്. അന്ന് ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായിരുന്നു.