മഡ്രിഡ്: സൂപ്പര്‍താരം ഈഡന്‍ ഹസാര്‍ഡും റയല്‍ മഡ്രിഡും വേര്‍പിരിയുന്നു. അടുത്ത സീസണില്‍ ഹസാര്‍ഡ് റയലിനുവേണ്ടി പന്ത് തട്ടില്ലെന്ന് ക്ലബ്ബ് അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചു. ക്ലബ്ബ് വിടാന്‍ ഹസാര്‍ഡും സമ്മതം മൂളി. ഒരു വര്‍ഷത്തെ കരാര്‍ ബാക്കിയുള്ളപ്പോഴാണ് 32 കാരനായ ഹസാര്‍ഡ് ക്ലബ്ബ് വിടുന്നത്.

To advertise here,

നാല് വര്‍ഷമാണ് ഹസാര്‍ഡ് റയലിനുവേണ്ടി കളിച്ചത്. എന്നാല്‍ ഈ നാല് വര്‍ഷവും മികച്ച ഫോമില്‍ കളിക്കാന്‍ താരത്തിന് സാധിച്ചില്ല. ഹസാര്‍ഡിനെ റെക്കോഡ് തുകയ്ക്കാണ് റയല്‍ ചെല്‍സിയില്‍ നിന്ന് റാഞ്ചിയത്. ചെല്‍സിയില്‍ അത്ഭുത പ്രകടനം പുറത്തെടുത്ത ഹസാര്‍ഡിന് പക്ഷേ ലാ ലിഗയില്‍ തിളങ്ങാനായില്ല. 

ഈ സീസണില്‍ വെറും ആറ് ലീഗ് മത്സരങ്ങളില്‍ മാത്രമാണ് താരത്തിന് കളിക്കാനായത്. റയല്‍ മഡ്രിഡിനൊപ്പം എട്ട് കിരീടങ്ങളില്‍ പങ്കാളിയായ ശേഷമാണ് ഹസാര്‍ഡ് ടീം വിടുന്നത്. നിലവില്‍ ഹസാര്‍ഡിനെ സ്വന്തമാക്കാന്‍ ഒരു ക്ലബ്ബും മുന്നോട്ട് വന്നിട്ടില്ല. താരം വിരമിച്ചേക്കുമെന്ന സൂചനയും പുറത്തുവന്നു. 

ലാ ലിഗയിലെ ഈ സീസണിലെ അവസാന മത്സരത്തില്‍ റയല്‍ ഇന്ന് അതലറ്റിക്ക് ക്ലബ്ബിനെ നേരിടും. ഈ മത്സരത്തോടെ ഹസാര്‍ഡ് ക്ലബ്ബിനോട് വിടപറയും. 2019-ലാണ് ഹസാര്‍ഡിനെ റയല്‍ സ്വന്തമാക്കിയത്. അന്ന് 100 മില്യണ്‍ യൂറോ മുടക്കിയാണ് താരത്തെ റയല്‍ റാഞ്ചിയത്.  ക്ലബ്ബിനായി 54 മത്സരങ്ങള്‍ കളിച്ച താരത്തിന് വെറും നാല് ഗോള്‍ മാത്രമാണ് നേടാനായത്.