മയാമി (യുഎസ്എ): ക്ലബ്ബ് ഫുട്‌ബോൾ ലോകകപ്പ്‌ ഉദ്‌ഘാടന മത്സരത്തിൽ ലയണൽ മെസ്സിയുടെ നായകത്വത്തിലാണ് അമേരിക്കൻ ടീം ഇന്റർ മയാമി കളിക്കാനിറങ്ങിയത്. മത്സരത്തിൽ ഈജിപ്തിന്റെ അൽ അഹ്‌ലി മെസ്സിയും സംഘത്തെയും പിടിച്ചുകെട്ടി. ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ അറുപതിനായിരത്തിലേറെ കാണികളാണ് കളി കാണാൻ എത്തിയിരുന്നത്. ഇക്കൂട്ടത്തിൽ ഒരു കോഴിക്കോട് പയ്യോളിക്കാരനുമുണ്ടായിരുന്നു. യുഎസ്സില്‍ ജോലി ചെയ്യുന്ന സി.എം. സന്തോഷ്. 

To advertise here,

മൈതാനത്ത് മെസ്സി മാന്ത്രികത തീര്‍ക്കുമ്പോള്‍ ഗാലറിയില്‍ ഈ പയ്യോളിക്കാരന്‍ ആവേശത്തിലാറാടി. ബാനര്‍ ഉയര്‍ത്തി സന്തോഷ് മെസ്സിയോടുള്ള ഇഷ്ടം പ്രകടിപ്പിക്കുകയും ചെയ്തു. പക്ഷേ, മത്സരത്തില്‍ മെസ്സിയും സംഘത്തിനും വിജയിക്കാനായില്ല. ഇത് രണ്ടാം തവണയാണ് സന്തോഷ് മെസ്സിയുടെ കളി നേരിട്ട് കാണുന്നത്. 2024 ലെ കോപ്പ അമേരിക്ക ഫൈനലും സന്തോഷ് കണ്ടിരുന്നു.

placeholder
സി.എം. സന്തോഷ് ഗ്യാലറിയിൽ

പുതിയ ഫോർമാറ്റിൽ 32 ടീമുകൾ അണിനിരക്കുന്ന ക്ലബ്ബ് ലോകകപ്പിന്റെ ഉദ്ഘാടനമത്സരം കാണാൻ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ അറുപതിനായിരത്തിലേറെ കാണികളാണ് എത്തിയത്. എന്നാൽ, ആരാധകരുടെ ആവേശത്തിനും ആതിഥേയ ടീമിനെ വിജയത്തിലെത്തിക്കാനായില്ല. 

പന്ത്രണ്ടു തവണ ആഫ്രിക്കൻ ചാമ്പ്യൻമാരായ അൽ അഹ്‌ലിയാണ് ഒന്നാം പകുതിയിൽ ആധിപത്യം പുലർത്തിയത്. മയാമിയുടെ 38-കാരനായ അർജന്റീനാ ഗോൾകീപ്പർ ഓസ്‌കാർ ഉസ്താരിയുടെ മിന്നുന്ന പ്രകടനമാണ് ഗോൾ വഴങ്ങുന്നതിൽനിന്ന് മയാമിയെ രക്ഷിച്ചത്. ഇടവേളയ്ക്ക് മുൻപ്‌ 43-ാം മിനിറ്റിൽ ഈജിപ്ത് ടീമിന് പെനാൾട്ടി കിക്ക് ലഭിച്ചിരുന്നു. എന്നാൽ, ട്രസെഗുട്ടിന്റെ കിക്ക് ഉസ്താരി തട്ടിയകറ്റി. തുടർന്ന് റീബൗണ്ടിൽ ഗോൾ നേടാനുള്ള ശ്രമവും മയാമി ഗോളി വിഫലമാക്കി. ഇടവേളയ്ക്കുശേഷം ആതിഥേയർ ഉണർന്നുകളിച്ചു. കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനും മിയാമിക്കായി. എന്നാൽ, ജയത്തോടെ തുടക്കം മികച്ചതാക്കാൻ മെസ്സിക്കും സംഘത്തിനും കഴിഞ്ഞില്ല.