ഹരാരെ: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ യുഎസ്എയ്‌ക്കെതിരേ തകര്‍പ്പന്‍ പ്രകടനം നടത്തിയിരിക്കുകയാണ് സിംബാബ്‌വെ. ഏകദിന ചരിത്രത്തില്‍ ആദ്യമായി 400 റണ്‍സിനപ്പുറം സ്‌കോര്‍ ചെയ്ത അവര്‍ 304 റണ്‍സിന്റെ വമ്പന്‍ ജയമാണ് സ്വന്തമാക്കിയത്.

To advertise here,

50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 408 റണ്‍സെടുത്ത സിംബാബ്‌വെ, യുഎസ്എയെ വെറും 104 റണ്‍സിന് പുറത്താക്കിയാണ് 304 റണ്‍സിന്റെ കൂറ്റന്‍ ജയവും സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ സീന്‍ വില്യംസിന്റെ തകര്‍പ്പന്‍ സെഞ്ചുറി മികവിലാണ് സിംബാബ്‌വെ കൂറ്റന്‍ സ്‌കോറിലെത്തിയത്. 101 പന്തുകള്‍ നേരിട്ട വില്യംസ് 21 ഫോറും അഞ്ച് സിക്‌സുമടക്കം 174 റണ്‍സെടുത്തു. ഏകദിനത്തില്‍ 400 റണ്‍സോ അതിന് മുകളിലോ സ്‌കോര്‍ ചെയ്യുന്ന ഏഴാമത്തെ ടീമാണ് സിംബാബ്‌വെ.

ഏകദിന ചരിത്രത്തില്‍ റണ്‍സ് അടിസ്ഥാനത്തില്‍ ഒരു ടീം നേടുന്ന രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന വിജയമാണിത്. ഏറ്റവും ഉയര്‍ന്ന വിജയത്തിന്റെ റെക്കോഡ് ഇന്ത്യന്‍ ടീമിന്റെ പേരിലാണ്. ഈ വര്‍ഷം തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ ശ്രീലങ്കയെ 317 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

ഈ വര്‍ഷം ജനുവരി 15-ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 390 റണ്‍സെടുത്തു. വിരാട് കോലി (166*), ശുഭ്മാന്‍ ഗില്‍ (116) എന്നിവരുടെ സെഞ്ചുറി പ്രകടനങ്ങളാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയെ 22 ഓവറില്‍ വെറും 73 റണ്‍സിന് എറിഞ്ഞിട്ടാണ് ഇന്ത്യ 317 റണ്‍സിന്റെ റെക്കോഡ് ജയം സ്വന്തമാക്കിയത്.

2008-ല്‍ അയര്‍ലന്‍ഡിനെതിരേ ന്യൂസീലന്‍ഡ് നേടിയ 290 റണ്‍സിന്റെ വിജയമാണ് ഈ പട്ടികയില്‍ മൂന്നാമത്. 2015-ല്‍ പെര്‍ത്തില്‍ അഫ്ഗാനിസ്താനെതിരേ ഓസ്‌ട്രേലിയ നേടിയ 275 റണ്‍സ് ജയം നാലാം സ്ഥാനത്തുണ്ട്. 2010-ല്‍ സിംബാബ്‌വെയ്‌ക്കെതിരേ ദക്ഷിണാഫ്രിക്ക നേടിയ 272 റണ്‍സ് ജയമാണ് അഞ്ചാമത്.