ബുലവായോ (സിംബാബ്‌വെ): ബ്രയാൻ ലാറയുടെ 400 റൺസെന്ന ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ മറികടക്കാൻ അവസരമുണ്ടായിട്ടും അത് വേണ്ടെന്നുവെച്ച ദക്ഷിണാഫ്രിക്കന്‍ താരം വിയാന്‍ മുള്‍ഡറുടെ തീരുമാനത്തിൽ രണ്ടുതട്ടിലാണ് ക്രിക്കറ്റ് ലോകം. അതിന് ശ്രമിക്കാതെ 34 റൺസകലെ താത്‌കാലിക ക്യാപ്റ്റൻകൂടിയായ മുൾഡർ ഇന്നിങ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു. സംഭവത്തിൽ ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ  ബ്രയാന്‍ ലാറ മുമ്പ് നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ വൈറലാകുന്നത്. 400 റണ്‍സെന്ന മാന്ത്രികസംഖ്യ തൊടുന്നതിനും മുമ്പ് 375 റണ്‍സ് നേടിയ സന്ദര്‍ഭത്തില്‍ മുന്‍ ഇംഗ്ലണ്ട് താരം മൈക്കേല്‍ അതേര്‍ട്ടണിനോടാണ് ലാറ പ്രതികരണം നടത്തിയത്. തന്റെ റെക്കോഡ് ഇന്ത്യന്‍ താരം യശസ്വി ജയ്‌സ്വാളോ ഇംഗ്ലണ്ട് ബാറ്റര്‍ ഹാരി ബ്രൂക്കോ മറികടക്കുമെന്നാണ് ലാറ അഭിപ്രായപ്പെട്ടത്.

To advertise here,

ലാറ ആദ്യമായി റെക്കോഡ് തകർത്ത 375 റൺസ് ഇന്നിങ്സിന് പിന്നാലെ ഞാൻ അദ്ദേഹത്തോട് സംസാരിച്ചു. ഈ റെക്കോഡ് ആരെങ്കിലും തകർക്കുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോയെന്ന് ഞാൻ ചോദിച്ചു. ഇന്നത്തെ കളിക്കാർ വളരെ വേ​ഗത്തിലാണ് സ്കോർ ചെയ്യുന്നതെന്നും അതിനാൽ തീർച്ചയായും ഇത് തകർക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. - ആതേർട്ടൺ സ്കൈ സ്പോർട്സ് പോഡ്കാസ്റ്റിൽ പ്രതികരിച്ചു. 

ആരാണ് അത് ചെയ്യാൻ സാധ്യത കൂടുതലെന്ന് ഞാൻ ചോദിച്ചു? അദ്ദേഹം യശസ്വി ജയ്‌സ്വാളിനെയും ഹാരി ബ്രൂക്കിനെയും കുറിച്ച് പറഞ്ഞു. അവർക്ക് അതിന് സാധ്യതയുണ്ടെന്ന് അദ്ദേഹം കരുതി. - സ്കൈ സ്പോർട്സ് പോഡ്കാസ്റ്റിൽ ആതേർട്ടൺ പറഞ്ഞു.

ലാറയുടെ ടെസ്റ്റ് റെക്കോഡ് മറികടക്കുന്നതില്‍ നിന്ന് തന്നെ തടഞ്ഞത് പരിശീലകന്‍ ഷുക്രി കൊണ്‍റാഡാണെന്ന്  വിയാന്‍ മുള്‍ഡര്‍ തുറന്നുപറഞ്ഞിരുന്നു. മത്സരത്തിന്റെ രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ പരിശീലകനുമായി സംസാരിച്ചെന്നും ഇതിഹാസങ്ങളുടെ റെക്കോഡ് അങ്ങനെ തുടരട്ടേയെന്ന് അദ്ദേഹം നിര്‍ദേശിച്ചതായുമാണ് മുള്‍ഡര്‍ വെളിപ്പെടുത്തിയത്. ബ്രയാൻ ലാറയുടെ 400 റൺസെന്ന ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ മറികടക്കാൻ അവസരമുണ്ടായിട്ടും താത്‌കാലിക ക്യാപ്റ്റൻകൂടിയായ മുൾഡർ ഇന്നിങ്‌സ് ഡിക്ലയർചെയ്യുകയായിരുന്നു. 334 പന്തിൽ പുറത്താകാതെ 367 റൺസാണ് ഇന്നിങ്‌സ് അവസാനിപ്പിക്കുമ്പോൾ മുൾഡർ നേടിയിരുന്നത്. സിംബാബ്‌വേക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സിലായിരുന്നു തകർപ്പൻ ട്രിപ്പിൾ സെഞ്ചുറി പ്രകടനം. ദക്ഷിണാഫ്രിക്ക ആറിന് 626 റൺസെന്നനിലയിലാണ് ഇന്നിങ്‌സ് ഡിക്ലയർ ചെയ്തത്.

ടെസ്റ്റ് ചരിത്രത്തിലെ അഞ്ചാമത്തെ ഉയര്‍ന്ന സ്‌കോറാണ് മള്‍ഡറുടെ 367 റണ്‍സ്. ലാറയെ കൂടാതെ ശ്രീലങ്കയുടെ മഹേള ജയവര്‍ധനെ, മാത്യു ഹെയ്ഡന്‍ എന്നിവരാണ് മള്‍ഡര്‍ക്കു മുന്നിലുള്ളത്. പട്ടികയില്‍ ആദ്യ അഞ്ചില്‍ രണ്ട് സ്‌കോറുകള്‍ (400*, 375) ലാറയുടേതാണ്. 2004 ഏപ്രില്‍ 12-നായിരുന്നു ലാറ 400 റണ്‍സെന്ന മാന്ത്രിക സംഖ്യ തൊട്ടത്.