ദുബായ്: ഏഷ്യാ കപ്പില്‍ ഒമാനെ തകര്‍ത്ത് യുഎഇ. 42 റണ്‍സിനാണ് യുഎഇയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത യുഎഇ നിശ്ചിത 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാന്, 130 റണ്‍സിനിടെ എല്ലാവരെയും നഷ്ടമായി. നാലുവിക്കറ്റുകള്‍ വീഴ്ത്തിയ ജുനൈദ് സിദ്ദിഖാണ് ഒമാന്റെ ബാറ്റിങ് മുനയൊടിച്ചത്. ഒമാന്‍ പരാജയപ്പെട്ടതോടെ ഇന്ത്യ സൂപ്പര്‍ ഫോര്‍ ഉറപ്പിച്ചു. ടൂര്‍ണമെന്റില്‍ സൂപ്പര്‍ ഫോറിലെത്തുന്ന ആദ്യ ടീമാണ് ഇന്ത്യ. 

To advertise here,

ആദ്യം ബാറ്റുചെയ്ത യുഎഇക്കായി ഓപ്പണര്‍മാരായ അലിഷാന്‍ ഷറഫുവും (38 പന്തില്‍ 51) ക്യാപ്റ്റന്‍ മുഹമ്മദ് വസീമും (54 പന്തില്‍ 69) മികച്ച തുടക്കം നല്‍കി. ഇരുവരും 11 ഓവറില്‍ 88 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. അവസാന ഓവറില്‍ റണ്ണൗട്ടായി പുറത്താകുംവരെ ക്യാപ്റ്റന്‍ വസീം ക്രീസില്‍ തുടര്‍ന്നു. മുഹമ്മദ് സുഹൈബ് (21), ഹര്‍ഷിത് കൗശിക് (19) എന്നിവരും യുഎഇക്കായി രണ്ടക്കം തികച്ചു. ഒമാനായി ജിതിന്‍ രാമനന്ദി രണ്ടുവിക്കറ്റ് വീഴ്ത്തി. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാന്, ആദ്യ അഞ്ചോവറിനിടെത്തന്നെ നാലുപേരെ നഷ്ടപ്പെട്ടു. ജുനൈദ് സിദ്ദിഖാണ് ഓപ്പണര്‍മാര്‍ ഇരുവരെയും പുറത്താക്കിയത്. 24 റണ്‍സ് നേടിയ ആര്യന്‍ ബിഷ്ട് ആണ് ടോപ് സ്‌കോറര്‍. ഓപ്പണര്‍ ജതീന്ദര്‍ സിങ് (20), വിക്കറ്റ് കീപ്പര്‍ വിനായക് ശുക്ല (20), ജിതിന്‍ രാമനന്ദി (13) എന്നിവര്‍ രണ്ടക്കം നേടി. യുഎഇക്കായി ഹൈദര്‍ അലി, മുഹമ്മദ് ജവാദുല്ലാഹ് എന്നിവര്‍ രണ്ടുവീതം വിക്കറ്റുകള്‍ നേടി. നാലോവറില്‍ 23 റണ്‍സ് വഴങ്ങിയാണ് ജുനൈദ് സിദ്ദിഖിന്റെ നാലുവിക്കറ്റ് നേട്ടം.