ലോര്‍ഡ്‌സ്: ലോര്‍ഡ്‌സ് ടെസ്റ്റിലെ മൂന്നാം ദിനത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇംഗ്ലണ്ടും ഇന്ത്യയും കാഴ്ചവെച്ചത്. ആദ്യ ഇന്നിങ്‌സില്‍ ഇരു ടീമുകളും 387 റണ്‍സിനാണ് പുറത്തായത്. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് ഒരോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ രണ്ട് റണ്‍സെന്ന നിലയിലാണ്. എന്നാല്‍, മൂന്നാം ദിനം രണ്ടാം ഇന്നിങ്‌സ് ആരംഭിച്ചെങ്കിലും വേഗം കളിയവസാനിപ്പിക്കാന്‍ ഓപ്പണര്‍ സാക് ക്രോളി സമയം വൈകിപ്പിച്ചെന്ന ആരോപണമാണ് ഉയരുന്നത്. മൈതാനത്ത് ഇതുസംബന്ധിച്ച് ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്ലും ക്രോളിയും വാക്കേറ്റത്തിലേര്‍പ്പെട്ടു. 

To advertise here,

ഇംഗ്ലണ്ട് ബാറ്റ് ചെയ്യാനിറങ്ങിയ ഘട്ടത്തില്‍ ആറുമിനിറ്റോളം ബാക്കി ഉണ്ടായിരുന്നു. കുറഞ്ഞത് രണ്ടോവര്‍ എങ്കിലും ഇന്ത്യക്ക് എറിയാം. എന്നാല്‍, ബുംറ എറിഞ്ഞ ആദ്യ ഓവറിനിടെ തന്നെ സാക് ക്രോളി സമയം കളയുന്നതാണ് കണ്ടത്. ആദ്യ പന്തില്‍ ക്രോളി റണ്ണൊന്നുമെടുത്തില്ല. രണ്ടാം പന്തില്‍ രണ്ട് റണ്‍സെടുത്തു. എന്നാല്‍, മൂന്നാം പന്ത് എറിയുന്നതിന് മുമ്പായി ക്രീസില്‍നിന്ന് മാറിയ ക്രോളി അല്‍പ്പസമയം കഴിഞ്ഞാണ് ബാറ്റിങ് തുടര്‍ന്നത്. ഇത് ഇന്ത്യന്‍ താരങ്ങളെ ചൊടിപ്പിച്ചു. 

അഞ്ചാം പന്തിന് ശേഷം ഗ്ലൗസ് ഊരിയ താരം വീണ്ടും സമയമെടുത്തു. ഇത് തര്‍ക്കത്തിന് വഴിവെച്ചു. ഇന്ത്യന്‍ താരങ്ങള്‍ ക്രോളിയുടെ ഈ സമീപനത്തെ ചോദ്യം ചെയ്തു. ആദ്യം കയ്യടിച്ച് പരിഹസിച്ചെങ്കിലും പിന്നീട് ഗില്‍ ക്രോളിക്കുസമീപത്തുപോയി തര്‍ക്കിച്ചു. കൈചൂണ്ടി ഇരുതാരങ്ങളും വാക്ക്തര്‍ക്കത്തിലേര്‍പ്പെട്ടു. പിന്നീട് ബുംറ ഒരു പന്ത് കൂടി എറിഞ്ഞതോടെ മൂന്നാം ദിനം കളിയവസാനിപ്പിച്ചു.