തിരുവനന്തപുരം: ലോകകപ്പിൽ സഞ്ജു രാജ്യത്തിനുവേണ്ടി കരുതിയാണ് കളിച്ചതെന്ന് പിതാവ് സാംസൺ വിശ്വനാഥ്. സെഞ്ചുറിയല്ല ടീം ജയിക്കുകയാണ് പ്രധാനം. അവനെ കരുതിയല്ല ടീമിനെ കരുതിയാണ് സഞ്ജു കളിക്കുന്നത്. ഇനി അഞ്ചാറുവർഷത്തേക്ക് സഞ്ജു ഇതേരീതിയിൽത്തന്നെ കാണുമെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

ഈ ലോകകപ്പ് വിജയത്തോടെ മുൻപത്തെ പരാജയങ്ങളെല്ലാം മറന്നു. നേരിട്ട അവഗണനകളെല്ലാം മറക്കാം. ലോകകപ്പിൽ സഞ്ജു തിളങ്ങിയ അവസാനത്തെ മൂന്ന് മത്സരങ്ങളും നിർണായകമായിരുന്നു. 2024-ൽ ടീമിലെത്തിയെങ്കിലും ചില മാറ്റങ്ങൾ സഞ്ജുവിന്റെ ഫോം നഷ്ടപ്പെടുത്തി.

എന്നാൽ, ഇപ്പോഴത്തെ തിരിച്ചുവരവ് പ്രതീക്ഷിച്ചതല്ല. ന്യൂസീലൻഡുമായുള്ള പരമ്പരയിൽ അഞ്ച് കളിയിലും സഞ്ജു പരാജയപ്പെട്ടു. ഒരിക്കലും ഇങ്ങനെ ഒരു സംഭവം സഞ്ജുവിന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. അതോടെ സഞ്ജു ലോകകപ്പ് ടീമിൽ ഉണ്ടാവുമെന്ന തന്റെ പ്രതീക്ഷകളും നഷ്ടപ്പെട്ടതാണെന്നും സാംസൺ പറഞ്ഞു.

ഭാഗ്യം അവനോടൊപ്പമായിരുന്നു. അവസരം കിട്ടിയപ്പോൾ സഞ്ജു അവന്റെ സ്വാഭാവികമായ കളി പുറത്തെടുത്തു. ടൂർണമെന്റിൽനിന്ന് പുറത്താകുമെന്ന അവസ്ഥയിലാണ് നിർണായകമായ ഇന്നിങ്ങിസ് കളിച്ചത്. അതോടെ ജീവിതത്തിലും ക്രിക്കറ്റിലും തിരിച്ചുവന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമ്മ കളികണ്ടത് ആശുപത്രിയിൽവെച്ച്

സഞ്ജു സാംസൺ രാജ്യത്തിന്റെ ഹീറോയായി ലോകചാമ്പ്യനാകുമ്പോൾ, അമ്മ ലിജി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ കുറച്ചുദിവസമായി ശ്വാസകോശ സംബന്ധമായ അസുഖത്തിന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് സഞ്ജുവിന്റെ അമ്മ.

ആശുപത്രിയിലെ മുറിയിലിരുന്നാണ് ഫൈനൽ കണ്ടത്. ഫൈനലിന് മുൻപ് രാജ്യത്തിന്റെ വിജയത്തിൽ അവർ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ഫൈനൽ മത്സരം കാണാൻ ചില ബന്ധുക്കളും അവർക്കൊപ്പം എത്തിയിരുന്നു. സഞ്ജുവിന്റെ ഭാര്യ ചാരുലതയും സഹോദരനും കേരളാ താരവുമായ സാലി സാംസണും ഫൈനൽ മത്സരം നടക്കുന്ന അഹമ്മദാബാദിലാണ്.