ബര്‍മിങ്ങാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ നിരാശപ്പെടുത്തുന്നതായിരുന്നു പേസര്‍ പ്രസിദ്ധ് കൃഷ്ണയുടെ പ്രകടനം. ഒന്നാം ഇന്നിങ്‌സില്‍ താരത്തിന് ഒരു വിക്കറ്റും നേടാനായില്ല. ഹാരി ബ്രൂക്കും ജെയ്മി സ്മിത്തും ബാസ്‌ബോള്‍ ശൈലിയില്‍ ബാറ്റേന്തിയപ്പോള്‍ പ്രസിദ്ധ് കൃഷ്ണയ്ക്ക് നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. ഇന്ത്യന്‍ പേസര്‍ക്കുനേരെ വന്‍ വിമര്‍ശനമുയര്‍ത്തുകയാണ് ആരാധകര്‍. 

To advertise here,

പ്രസിദ്ധ് കൃഷ്ണയെ ഇനി ടെസ്റ്റില്‍ കളിപ്പിക്കരുതെന്നും പകരം അര്‍ഷ്ദീപ് സിങ്ങിനെ കളിപ്പിക്കൂ എന്നും ആരാധകര്‍ പറയുന്നു. ഇന്ത്യയിലേക്ക് മടങ്ങാന്‍ ബിസിനസ് ക്ലാസ് ടിക്കറ്റ് വാഗ്ദാനം ചെയ്യുന്നുവെന്ന് മറ്റൊരാള്‍ എക്‌സില്‍ കുറിച്ചു. സ്മിത്തും ബ്രൂക്കും വെടിക്കെട്ട് നടത്തുന്നത് തടയാന്‍ സാധിക്കാത്തതാണ് ആരാധകരെ ചൊടിപ്പിച്ചത്. 

പ്രസിദ്ധ് കൃഷ്ണയെ സ്മിത്ത് അടിച്ചുതകര്‍ത്തു. 32-ാം ഓവറില്‍ 23-റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. സ്മിത്ത് ഓവറില്‍ നാലുഫോറും ഒരു സിക്‌സറും നേടി. ഒരു വൈഡിന്റെ എക്‌സ്ട്രാ റണ്ണും ചേര്‍ന്നതോടെ ഓവറില്‍ 23 റണ്‍സാണ് പ്രസിദ്ധ് വഴങ്ങിയത്. മാത്രമല്ല, ആകെ 13 ഓവർ എറിഞ്ഞ താരം 72 റണ്‍സ് വഴങ്ങി. ടെസ്റ്റ് ക്രിക്കറ്റിലെ തന്നെ ഏറ്റവും മോശം എക്കോണമി റേറ്റുള്ള ബൗളര്‍മാരിലൊരാളാണ് പ്രസിദ്ധ്. കുറഞ്ഞത് 500 പന്തുകള്‍ പരിഗണിക്കുമ്പോഴാണിത്. 

ഇന്ത്യ ഉയര്‍ത്തിയ 587 റണ്‍സ് ഒന്നാമിങ്‌സ് സ്‌കോറിന് മറുപടിബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലീഷ് നിര തുടക്കത്തില്‍ പതറിയെങ്കിലും പിന്നീട് കരകയറുന്നതാണ് ബര്‍മിങ്ങാമില്‍ കണ്ടത്. 84-5 എന്ന നിലയില്‍ നിന്ന് ആറാം വിക്കറ്റില്‍ ഹാരി ബ്രൂക്കും ജെയ്മി സ്മിത്തും ചേര്‍ന്ന് ടീമിനെ 200-കടത്തി. ഇരുവരും ഇന്ത്യയ്ക്ക് വെല്ലുവിളി സൃഷ്ടിച്ചു. മുന്നൂറ് റൺസ് കൂട്ടുകെട്ടാണ് ആറാം വിക്കറ്റില്‍ പടുത്തുയർത്തിയത്. പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലത്തിന്റെ ബാസ്‌ബോള്‍ ശൈലിയിലാണ് താരങ്ങള്‍ ബാറ്റേന്തിയത്. ജെയ്മി സ്മിത്തായിരുന്നു കൂടുതല്‍ അപകടകാരി. ആദ്യ ഇന്നിങ്സിൽ ഇം​ഗ്ലണ്ട് 407 റൺസെടുത്തു.