ചെന്നൈ: ദുലീപ് ട്രോഫി ഫൈനലിൽ സൗത്ത് സോണിനെതിരെ ഈസ്റ്റ് സോണിന് കൂറ്റൻ സ്‌കോർ. ക്യാപ്റ്റൻ ഇഷാൻ കിഷന്റെ ഇരട്ട സെഞ്ചുറി മികവിൽ 708 റൺസാണ് ഈസ്റ്റ് സോൺ അടിച്ചെടുത്തത്. രണ്ട് ദിവസം തുടർച്ചയായി ബാറ്റ് ചെയ്ത ഈസ്റ്റ് സോൺ ഒന്നാമിന്നിങ്‌സിൽ 163 ഓവറുകളാണ് നേരിട്ടത്.

To advertise here,

334 പന്തിൽ 30 ഫോറും ഏഴ് സിക്‌സറുകളും ഉൾപ്പെടെ 270 റൺസാണ് ഇഷാൻ അടിച്ചെടുത്തത്. സെഞ്ചുറിയുമായി കുമാർ കുശാഗ്ര ഇഷാന് പിന്തുണ നൽകി. 132 പന്തിൽ 101 റൺസാണ് കുശാഗ്ര നേടിയത്. ഇതിൽ എട്ട് ഫോറും അഞ്ച് സിക്‌സറുകളും ഉൾപ്പെടുന്നു. ഇരുവരും അഞ്ചാം വിക്കറ്റിൽ 230 റൺസ് കൂട്ടുകെട്ടുണ്ടാക്കി.

ഓപ്പണർമാരായ വൈഭവ് സൂര്യവംശിയും അഭിമന്യു ഈശ്വറും മികച്ച തുടക്കമാണ് ഈസ്റ്റ് സോണിന് നൽകിയത്. അഭിമന്യു 72 റൺസ് നേടിയപ്പോൾ വൈഭവ് 37 പന്തിൽ 44 റൺസ് അടിച്ചെടുത്തു. 85 റൺസുമായി ശിഖർ മോഹനും ബാറ്റിങ്ങിൽ തിളങ്ങി. അങ്കുൽ റോയ് 45ഉം മുഹമ്മദ് ഖുറൈശി 40ഉം റൺസെടുത്തു.

നാല് വിക്കറ്റുമായി വിജയ് സൗത്ത് സോണിന്റെ ബൗളിങ്ങിൽ തിളങ്ങി. മിലിന്ദ്, ശ്രേയസ് ഗോപാൽ എന്നിവർ രണ്ട് വിക്കറ്റ് വീതമെടുത്തു. ഷെയ്ഖ് റഷീദ് ഒരു വിക്കറ്റ് നേടി. ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് സിറാജ് 25 ഓവർ എറിഞ്ഞെങ്കിലും വിക്കറ്റൊന്നും നേടിയില്ല.

ദുലീപ് ട്രോഫിയുടെ ചരിത്രത്തിലെ ഏറ്റവുമുയർന്ന ഏഴാമത്തെ ടീം ടോട്ടലാണിത്. 2010-ന് ശേഷം ദുലീപ് ട്രോഫിയിൽ ഒരു ടീം 700 പിന്നിടുന്നത് ആദ്യമാണ്. 2010-ൽ നോർത്ത് സോണിനെതിരെ വെസ്റ്റ് സോൺ 769 റൺസ് നേടിയിരുന്നു. 1987-ൽ വെസ്റ്റ് സോണിനെതിരെ നോർത്ത് സോൺ നേടിയ 868 റൺസാണ് ദുലീപ് ട്രോഫിയുടെ ചരിത്രത്തിലെ ഏറ്റവുമുയർന്ന സ്‌കോർ.