ദുബായ്: വനിതാ ഏഷ്യാ കപ്പിൽ ഇന്ത്യക്കെതിരായ ഗ്രൂപ്പ് മത്സരത്തിൽ ഐസിസിയുടെ പെരുമാറ്റച്ചട്ടം ലംഘിച്ച പാകിസ്താൻ ക്യാപ്റ്റൻ ഫാത്തിമ സനയ്‌ക്കെതിരെ നടപടിയെടുത്ത് ഐസിസി. മാച്ച് ഫീയുടെ 10 ശതമാനം പിഴ ശിക്ഷയാണ് ചുമത്തിയത്. അന്താരാഷ്ട്ര മത്സരത്തിനിടയിൽ ഒരു ബാറ്റർ പുറത്താകുമ്പോൾ അധിക്ഷേപിക്കുന്നതോ അല്ലെങ്കിൽ ആക്രമണാത്മക പ്രതികരണത്തിന് പ്രേരിപ്പിക്കുന്നതോ ആയ ഭാഷയോ പ്രവൃത്തികളോ ആംഗ്യങ്ങളോ ഉപയോഗിക്കുന്നത് സംബന്ധിച്ച ഐസിസിയുടെ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.5 ഫാത്തിമ ലംഘിച്ചതായി കണ്ടെത്തി.

To advertise here,

ഇതിനുപുറമെ, ഫാത്തിമയ്ക്ക് ഒരു ഡിമെറിറ്റ് പോയിന്റ് കൂടി നൽകി. രണ്ട് വർഷത്തിനിടയിൽ ഫാത്തിമയ്‌ക്കെതിരായ രണ്ടാമത്തെ അച്ചടക്ക നടപടിയാണിത്. ഇതോടെ അവരുടെ ആകെ ഡിമെറിറ്റ് പോയിന്റുകൾ രണ്ടായി ഉയർന്നു. 2025 ഓഗസ്റ്റിൽ ഡബ്ലിനിൽ അയർലൻഡിനെതിരെയുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനിടെയാണ് ഫാത്തിമയ്ക്ക് ഇതിനുമുമ്പ് ഡിമെറിറ്റ് പോയിന്റ് ലഭിച്ചത്.

ഇന്ത്യക്കെതിരായ മത്സരത്തിൽ ഇന്ത്യയുടെ ഇന്നിങ്‌സിന്റെ രണ്ടാം ഓവറിലാണ് ഫാത്തിമയ്‌ക്കെതിരെ പിഴ ചുമത്തിയ സംഭവം നടന്നത്. ഓപ്പണർ ഷെഫാലി വർമയെ പുറത്താക്കിയ ശേഷം ഫാത്തിമ പുറത്തേക്കുള്ള വഴി കാണിക്കുകയായിരുന്നു.