കറാച്ചി: ലെജൻഡ്സ് ചാമ്പ്യൻഷിപ്പിൽ കളിക്കുന്നതിൽനിന്ന് പാകിസ്താൻ ചാമ്പ്യൻസ് ടീമിനെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് വിലക്കി. ഇതോടെ, അടുത്തവർഷത്തെ ചാമ്പ്യൻഷിപ്പിൽ പാക് ടീമുണ്ടാകില്ല. ഇത്തവണത്തെ ചാമ്പ്യൻഷിപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പാക് ബോർഡിന്റെ വിലക്കിന് കാരണം. 

To advertise here,

ചാമ്പ്യൻഷിപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലും സെമിഫൈനലിലും പാകിസ്താൻ ടീമിനോട് കളിക്കാൻ ഇന്ത്യൻ ചാമ്പ്യൻസ് ടീം വിസമ്മതിച്ചിരുന്നു. പഹൽഗാം ആക്രമണവും അതിനെത്തുടർന്നുണ്ടായ ഏറ്റുമുട്ടലുകളും ചൂണ്ടിക്കാട്ടിയാണ് ഇന്ത്യൻ ടീം പിന്മാറിയത്. ഈ വിഷയത്തിൽ സംഘാടകരുടെ നിലപാടിനോട് പാക് ക്രിക്കറ്റ് ബോർഡിന് അതൃപ്തിയുണ്ട്. 

ഇന്ത്യയുടെ നിലപാടിന് പിന്നാലെ സ്വകാര്യ ലീഗുകളില്‍ പാകിസ്താന്‍ എന്ന പേര് ഉപയോഗിക്കുന്നത് വിലക്കാനും പിസിബി തീരുമാനമെടുത്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. രണ്ടുതവണ ഇന്ത്യ കളിക്കാന്‍ വിസമ്മതിച്ചത് രാജ്യത്തിന്റെ പേരിന് കളങ്കമുണ്ടാക്കിയതായാണ് പിസിബിയുടെ വിലയിരുത്തല്‍. അതിനാല്‍ ഇനി മുതല്‍ സ്വകാര്യ ലീഗുകളില്‍ പാകിസ്താന്‍ എന്ന പേര് ഉപയോഗിക്കുന്നതിന് വിലക്കുണ്ടായേക്കും. പേര് ഉപയോഗിക്കണമെങ്കില്‍ പിസിബിയുടെ അനുമതി വേണ്ടിവരും. 

വേള്‍ഡ് ചാമ്പ്യന്‍സ് ഓഫ് ലെജന്‍ഡ്‌സ് ടൂര്‍ണമെന്റില്‍ രണ്ടുതവണയാണ് ഇന്ത്യ പാകിസ്താനെതിരേ കളിക്കില്ലെന്ന തീരുമാനമെടുത്തത്. ഗ്രൂപ്പ് സ്റ്റേജിലും സെമി ഫൈനലിലും ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നു. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ പിന്മാറുകയായിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള  ബന്ധം വഷളായതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ ടീമിന്റെ തീരുമാനം. ലീഗ് ഘട്ടത്തില്‍ പാകിസ്താനെതിരായ മത്സരത്തില്‍ നിന്ന് പിന്‍മാറിയിരുന്നെങ്കിലും സെമിയിലും ഇന്ത്യ അതേ നിലപാട് തുടരുമോ എന്ന സംശയം ഉണ്ടായിരുന്നു. എന്നാല്‍ മത്സരക്രമം തീരുമാനിച്ചയുടന്‍ പാകിസ്താനെതിരേ സെമി കളിക്കാനില്ലെന്ന് ഇന്ത്യ അറിയിക്കുകയായിരുന്നു.