മാഞ്ചെസ്റ്റര്‍: അവസാന ദിനത്തില്‍ ആവേശത്തിന്റെ പരകോടിയിലെത്തിയ ലോര്‍ഡ്‌സ് ടെസ്റ്റിനുശേഷം ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയിലെ നാലാം ടെസ്റ്റിന് 23-ാം തീയതി തുടക്കമാകുകയാണ്. മാഞ്ചെസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡിലാണ് മത്സരം.

To advertise here,

നാലാം ടെസ്റ്റില്‍ മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗിന്റെ ഒരു റെക്കോഡ് തകര്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ഋഷഭ് പന്ത്. പരമ്പരയില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് 70.83 ശരാശരിയില്‍ 425 റണ്‍സ് നേടി മികച്ച ഫോമിലാണ് പന്ത്. രണ്ട് സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറിയും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നുകഴിഞ്ഞു. പരമ്പരയില്‍ നിലവില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരവും പന്താണ്.

ഇപ്പോഴിതാ ടെസ്റ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമാകാനൊരുങ്ങുകയാണ് പന്ത്. മാഞ്ചെസ്റ്ററില്‍ മൂന്ന് സിക്‌സറുകള്‍ കൂടി നേടിയാല്‍ സെവാഗിനെ മറികടന്ന് പന്ത് ഈ നേട്ടം സ്വന്തമാക്കും. 46 ടെസ്റ്റില്‍ നിന്ന് 88 സിക്‌സറുകളാണ് പന്തിന്റെ അക്കൗണ്ടിൽ ഇപ്പോഴുള്ളത്. മുന്‍ താരം രോഹിത് ശര്‍മയ്ക്കും ടെസ്റ്റില്‍ 88 സിക്‌സറുകളുണ്ട്. 103 ടെസ്റ്റില്‍ നിന്ന് 90 സിക്‌സറുകള്‍ നേടിയ സെവാഗാണ് ഈ പട്ടികയില്‍ മുന്നില്‍.

അതേസമയം ലോര്‍ഡ്‌സ് ടെസ്റ്റിനിടെ വിരലിന് പരിക്കേറ്റ പന്ത് നാലാം ടെസ്റ്റില്‍ കളിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. വിരലിന് പരിക്കേറ്റെങ്കിലും സ്‌പെഷ്യലിസ്റ്റ് ബാറ്ററായി പന്തിനെ കളിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റ ശേഷം ലോര്‍ഡ്‌സ് ടെസ്റ്റില്‍ പന്ത് ബാറ്റ് ചെയ്തിരുന്നു. എന്നാല്‍ താരത്തിന് പകരം ധ്രുവ് ജുറെലായിരുന്നു ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍.