മാഞ്ചെസ്റ്റര്‍: ഓള്‍ഡ് ട്രാഫഡില്‍ നടന്ന ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് മത്സരം കാണാന്‍ പാകിസ്താന്റെ ജേഴ്‌സി ധരിച്ചെത്തിയ പാക് വംശജനോട് ജേഴ്‌സി മറയ്ക്കാന്‍ ആവശ്യപ്പെട്ട് സ്റ്റേഡിയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍. മാഞ്ചെസ്റ്റര്‍ ടെസ്റ്റിന്റെ അഞ്ചാം ദിവസത്തെ മത്സരത്തിനു മുമ്പാണ് സംഭവമെന്നാണ് റിപ്പോര്‍ട്ട്.

To advertise here,

ജനാബി അലി എന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തി പകര്‍ത്തിയ സെല്‍ഫി വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. മത്സരത്തിന് പാക് ജേഴ്‌സി ധരിച്ചെത്തിയ ഇദ്ദേഹത്തോട് ജേഴ്‌സി മറയ്ക്കുകയോ മാറ്റുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് ആദ്യം സ്റ്റേഡിയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ് എത്തിയത്.

കൗണ്ടി ക്ലബ്ബായ ലങ്കാഷെയറിന്റെ ഹോം ഗ്രൗണ്ടാണ് ഓള്‍ഡ് ട്രാഫഡ്. ഇവിടെ മത്സരം കാണാന്‍ എത്തുന്നവര്‍ ലങ്കാഷെയറിന്റെയോ ഇംഗ്ലണ്ട് ദേശീയ ടീമിന്റെയോ സന്ദര്‍ശക ടീമിന്റേയോ പതാകകളോ ജേഴ്‌സികളോ ബാനറുകളോ മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധനയുണ്ട്. പ്രവേശന നിയമങ്ങളില്‍ ഇക്കാര്യം വ്യക്തമായി എഴുതിയിട്ടുണ്ട്. ഇത് സുരക്ഷാ ഉദ്യോഗസ്ഥന്‍ പാക് വംശജനെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇത്തരം നിബന്ധന പ്രിന്റ് എടുത്ത് തനിക്ക് നല്‍കണമെന്നായിരുന്നു ജനാബി അലിയുടെ ആവശ്യം. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെയും യുകെ പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. 

കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരും പോലീസും എത്തി പാക് വംശജനോട് ഇക്കാര്യം സംസാരിച്ചു. എന്നാല്‍ ഇന്ത്യന്‍ ആരാധകര്‍ക്കില്ലാത്ത പ്രശ്‌നം നിങ്ങള്‍ക്ക് എന്തിനാണെന്നാണ് ഇയാള്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് ചോദിച്ചത്.