കട്ടക്: ക്രിക്കറ്റ് തലയ്ക്കു പിടിച്ച ഒരു ഗ്രാമം. നിരന്തരമായി ടൂര്‍ണമെന്റുകള്‍ സംഘടിപ്പിച്ചും മറ്റിടങ്ങളിലെ ടൂര്‍ണമെന്റുകളില്‍ സ്ഥിരമായി പങ്കെടുത്തും അന്നാട്ടിലെ യുവാക്കള്‍ ക്രിക്കറ്റിനെ അത്രമേല്‍ ജീവനായി കൊണ്ടുനടന്നു. ജില്ലാ-സംസ്ഥാന തലത്തിൽ ഒട്ടേറെ ട്രോഫികൾ സ്വന്തമാക്കി. പക്ഷേ, അപ്രതീക്ഷിതമായി സംഭവിച്ച ഒരു മഹാദുരന്തം അവരുടെ ക്രിക്കറ്റ് ആവേശത്തെ അപ്പാടെ തല്ലിക്കെടുത്തി. 2004-ലെ ആ ദുരന്തത്തിനു ശേഷം അവര്‍ ക്രിക്കറ്റ് കളിച്ചിട്ടേയില്ല. നീണ്ട 21 വര്‍ഷമായിട്ടും ആ ഓര്‍മകള്‍ അവരെ ക്രീസിലേക്കടുപ്പിക്കുന്നതില്‍നിന്ന് തടഞ്ഞുകൊണ്ടിരിക്കുന്നു.

To advertise here,

ഒഡിഷയിലെ ജഗത്സിങ്പുര്‍ ജില്ലയിലെ ഗ്രാമക്കാരാണ് ക്രിക്കറ്റ് ഉപേക്ഷിച്ചവർ. ആ വര്‍ഷം മാര്‍ച്ച് ഒന്നിന് ഒരു പ്രാദേശിക ടൂര്‍ണമെന്റിന്റെ ഫൈനല്‍ കളിക്കാന്‍ കട്ടക്കിലെ മഹങ്കാലപടയിലേക്ക് ബോട്ടില്‍ പോവുകയായിരുന്നു ക്രിക്കറ്റ് ടീമംഗങ്ങൾ. പൊടുന്നനെ ബോട്ട് മഹാനദിയില്‍ മറിഞ്ഞ് 13 പേര്‍ മുങ്ങി മരിച്ചു. ഉത്കലമണി ക്രിക്കറ്റ് ക്ലബ്ബിലെ 13 കളിക്കാരാണ് മരിച്ചത്. അതോടെ ഇനി അന്നാട്ടില്‍ ക്രിക്കറ്റേ വേണ്ടെന്ന് ഗ്രാമവാസികള്‍ തീരുമാനിച്ചു. 21 വര്‍ഷമായിട്ടും ആ തീരുമാനത്തില്‍ മാറ്റമുണ്ടായിട്ടില്ല.

മരണപ്പെട്ടവരുടെ സ്മരണയ്ക്കായി ഗ്രാമവാസികൾ 2007-ല്‍ ഒരു ഗോപുരം നിര്‍മിച്ചിട്ടുണ്ട്. 13 കളിക്കാരുടേയും പേരുകള്‍ അതില്‍ കൊത്തിവെച്ചിട്ടുണ്ട്. അവരിലൊരാളായിരുന്ന ബിശ്വജിത് റേ, ബോട്ട് ദുരന്തത്തിന് മാസങ്ങള്‍ക്ക് മുന്‍പാണ് വിവാഹിതനായത്. അദ്ദേഹത്തിന്റെ ഭാര്യ രോജലിനി ദാരുണമായ ആ സംഭവത്തെ ഓര്‍ത്തെടുക്കുന്നത് ഇങ്ങനെ: 'എന്റെ ഭര്‍ത്താവ് ഒരു വലങ്കൈയന്‍ ബാറ്ററും മീഡിയം പേസ് ബൗളറും ഇടയ്ക്ക് വിക്കറ്റ് കീപ്പറുമായിരുന്നു. ക്രിക്കറ്റിനോടുള്ള സ്‌നേഹം അദ്ദേഹത്തിന്റെ ജീവനെടുത്തു'. അന്ന് മരണപ്പെട്ട 13 പേരുടെ കുടുംബങ്ങള്‍ക്ക് 25,000 രൂപ വീതം നഷ്ടപരിഹാരം ലഭിച്ചിരുന്നെന്നും രോജലിനി ഓർക്കുന്നു. മരിച്ച മറ്റൊരു താരമയ പ്രദീപ് പരിദയും ദുരന്തത്തിന് ഒരു വര്‍ഷംമുന്‍പാണ് വിവാഹിതനായത്.