സിഡ്‌നി: ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. അടുത്തവര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കേയാണ് താരത്തിന്റെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം. ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് സ്റ്റാര്‍ക്ക് ടി20 ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങുന്നത്.

To advertise here,

ഓസ്‌ട്രേലിയയുടെ ഏറ്റവും മികച്ച പേസ് ബൗളര്‍മാരില്‍ ഒരാളാണ് സ്റ്റാര്‍ക്ക്. ടെസ്റ്റ് ക്രിക്കറ്റിനാണ് കൂടുതല്‍ മുന്‍ഗണന നല്‍കുന്നതെന്നും ടി20 മത്സരങ്ങളിലെ ഓരോ നിമിഷവും താന്‍ ആസ്വദിച്ചിരുന്നതായി സ്റ്റാര്‍ക്ക് പ്രസ്താവനയില്‍ അറിയിച്ചു. 2021 ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയെ ജേതാക്കളാക്കുന്നതില്‍ നിര്‍ണായകമായിരുന്നു സ്റ്റാര്‍ക്കിന്റെ പ്രകടനം.

ഇന്ത്യയുമായുള്ള പരമ്പര, ആഷസ് ടൂര്‍ണമെന്റ്, 2027 ഏകദിന ലോകകപ്പ് എന്നിവയാണ് മുന്നിലുള്ളതെന്നും അതിനായി തയ്യാറാവുക എന്നതാണ് പ്രധാനമെന്ന് സ്റ്റാര്‍ക്ക് വ്യക്തമാക്കി. 2012 സെപ്റ്റംബറില്‍ പാകിസ്താനെതിരേയാണ് താരം ടി20 യില്‍ അരങ്ങേറുന്നത്. പിന്നീടങ്ങോട്ട് ഓസീസ് ബൗളിങ് നിരയുടെ കരുത്തുറ്റ സാന്നിധ്യമായി സ്റ്റാര്‍ക്ക് മാറി. 65 മത്സരങ്ങളില്‍ നിന്ന് 79 വിക്കറ്റുകള്‍ നേടി. കഴിഞ്ഞവര്‍ഷം ഇന്ത്യക്കെതിരേയാണ് അവസാനമായി ടി20 കളിക്കുന്നത്.