ലോര്‍ഡ്‌സ്: സെഞ്ചുറി തികച്ച കെ.എല്‍. രാഹുലും അര്‍ധസെഞ്ചുറി തികച്ച ഋഷഭ് പന്തുമാണ് ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇന്ത്യയെ കരകയറ്റിയത്. 107-3 എന്ന നിലയില്‍നിന്ന് ഇരുവരും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാല്‍, ഇരുവരും പുറത്തായതോടെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ നിരനിരയായി കൂടാരം കയറി. പന്ത് റണ്ണൗട്ടായത് ചര്‍ച്ചകള്‍ക്കും വഴിവെച്ചു. കെ.എല്‍. രാഹുലിന് ഉച്ചഭക്ഷണത്തിന് മുമ്പ് സെഞ്ചുറി തികയ്ക്കാനായി സ്‌ട്രൈക്ക് കൈമാറാനുള്ള ശ്രമത്തിനിടെയാണ് താരം പുറത്താവുന്നത്. വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രാഹുല്‍.

To advertise here,

സംഭവം നടക്കുന്നതിനും ഏതാനും ഓവറുകൾക്ക് മുമ്പ് ഞങ്ങൾ സംസാരിച്ചിരുന്നു. ഉച്ചഭക്ഷണത്തിന് മുമ്പ് സാധിക്കുമെങ്കിൽ ഞാൻ സെഞ്ചുറി നേടുമെന്ന് ഞാൻ പന്തിനോട് പറഞ്ഞു. ഉച്ചഭക്ഷണത്തിന് മുമ്പുള്ള ആ അവസാന ഓവർ ബാഷിറാണ് എറിഞ്ഞത്. സെഞ്ചുറി നേടാൻനല്ല സാധ്യതയുണ്ടെന്നും കരുതി പക്ഷേ, നിർഭാഗ്യവശാൽ, ഞാൻ നേരെ ഫീൽഡറുടെ അടുത്തേക്ക് അടിച്ചു. അതൊരു ബൗണ്ടറിക്ക് അടിക്കാൻ കഴിയുമായിരുന്ന പന്തായിരുന്നുവെന്നും രാഹുൽ പറഞ്ഞു.

പിന്നീട് സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനും എനിക്ക് സ്ട്രൈക്ക് കൈമാറാനുമാണ് പന്ത് ശ്രമിച്ചത്. പക്ഷേ, അത് സംഭവിക്കാൻ പാടില്ലായിരുന്നു. ആ ഘട്ടത്തിലെ ഒരു റണ്ണൗട്ട് ശരിക്കും കളിയുടെ ഗതിമാറ്റി. അത് ഞങ്ങൾ രണ്ടുപേരെയും നിരാശാപ്പെടുത്തി. ആരും സ്വന്തം വിക്കറ്റ് അങ്ങനെ കളയാൻ ആഗ്രഹിക്കുന്നില്ലല്ലോ, രാഹുൽ കൂട്ടിച്ചേർത്തു.

ഉച്ചഭക്ഷണത്തിന് ശേഷം സെഞ്ചുറി തികച്ചെങ്കിലും താരം പെട്ടെന്ന് പുറത്തായി. ദിലീപ് വെങ്‌സാര്‍ക്കറിനു ശേഷം ലോര്‍ഡ്‌സില്‍ ഒന്നിലധികം ടെസ്റ്റ് സെഞ്ചുറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് രാഹുല്‍. വെങ്‌സാര്‍ക്കര്‍ ലോര്‍ഡ്‌സില്‍ മൂന്ന് സെഞ്ചുറികള്‍ നേടിയിട്ടുണ്ട്.ടെസ്റ്റില്‍ രാഹുലിന്റെ 10-ാം സെഞ്ചുറിയായിരുന്നു ഇത്. അതില്‍ ഒമ്പതും നേടിയത് വിദേശ പിച്ചുകളിലാണെന്ന പ്രത്യേകതയുമുണ്ട്. ഇംഗ്ലണ്ടില്‍ കളിച്ച 12 മത്സരങ്ങളില്‍ നിന്ന് താരത്തിന്റെ നാലാം സെഞ്ചുറി കൂടിയാണിത്.