തിരുവനന്തപുരം: ചരിത്രത്തില്‍  ആദ്യമായി രഞ്ജി ട്രോഫി ഫൈനല്‍ കളിച്ച കേരള ടീമിന് വന്‍ വരവേല്‍പ്പ് നല്‍കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍. ടീം തിരിച്ചുവരുന്നത് അസോസിയേഷന്‍ ചാര്‍ട്ടര്‍ ചെയ്ത സ്വകാര്യ വിമാനത്തിലാണ്.

To advertise here,

കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജ്, സെക്രട്ടറി വിനോദ് എസ്. കുമാര്‍ എന്നിവര്‍  ടീമിനെ തിരികെ കൊണ്ടുവരാന്‍ നാഗ്പുരിലെത്തി. ഇവര്‍ക്കൊപ്പം തിരികെ തിങ്കളാഴ്ച്ച രാത്രി 9.30-ന് എയര്‍ എംബ്രേര്‍ ജെറ്റില്‍ എത്തുന്ന ടീമംഗങ്ങളെ കെ.സി.എ ഭാരവാഹികളും അംഗങ്ങളും ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് ട്രോഫിയുമായി കെ.സി.എ ആസ്ഥാനത്ത് എത്തുന്ന ടീമിനെ പ്രത്യേകമായി ആദരിക്കും.

അണ്ടര്‍-14 , അണ്ടര്‍- 16 ടീമിനെ നേരത്തെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ നാഗ്പൂരില്‍ ഫൈനല്‍ കാണാന്‍ എത്തിച്ചിരുന്നത് ദേശീയതലത്തില്‍ വലിയ പ്രശംസപിടിച്ചുപറ്റിയിരുന്നു. ഹോട്ടല്‍ ഹയാത്തിലാണ് കേരള ടീമിന് താമസം ഒരുക്കിയിരിക്കുന്നത്.

ചൊവ്വാഴ്ച്ച വൈകുന്നേരം ആറിന് ഹയാത്തില്‍ നടക്കുന്ന അനുമോദന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ചടങ്ങില്‍  പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കായികമന്ത്രി അബ്ദുറഹിമാന്‍, മന്ത്രിമാരായ കെ. രാജന്‍, പി. പ്രസാദ്, പി. രാജീവ്, എംഎല്‍എമാര്‍, പൗരപ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കും.