ക്രിക്കറ്റ് ലോകം ജെമീമ റോഡ്രിഗസിനെ അഭിനന്ദിക്കുന്ന തിരക്കിലാണ്. ക്രിക്കറ്റ് ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ജെമീമയക്ക് അഭിനന്ദനങ്ങള്‍ നിറയുകയാണ്. ഓസ്‌ട്രേലിയന്‍ വനിതാ ടീമിനെതിരേ ലോകകപ്പ് സെമിയില്‍ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ച ജെമീമയുടെ ഇന്നിങ്‌സാണ് ഇന്ന് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയം. ഓസീസ് ഉയര്‍ത്തിയ 339 റണ്‍സെന്ന വലിയ വിജയലക്ഷ്യം പിന്തുടര്‍ന്നാണ് ഇന്ത്യ ചരിത്ര വിജയം സ്വന്തമാക്കിയത്. അതില്‍ നിര്‍ണായകമായത് 127 റണ്‍സോടെ പുറത്താകാതെ നിന്ന ജെമീമയുടെ ഇന്നിങ്‌സും.

To advertise here,

ക്രിക്കറ്റിന്റെ വലിയ വേദിയിലെ അതിശയിപ്പിക്കുന്ന പ്രകടനത്തിലൂടെ ഈ 25-കാരി തന്റെ വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുകയാണ്. 2018-ല്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചതിനുശേഷം നിരവധി വെല്ലുവിളികള്‍ താരത്തിന് നേരിടേണ്ടി വന്നിരുന്നു. ഇന്ന് ജെമീമ ഇന്ത്യയുടെ വിജശില്‍പിയാകുമ്പോള്‍ ഏഴു വര്‍ഷം മുമ്പുള്ള മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്റെ പ്രവചനം സത്യമാകുകയാണ്. ജെമീമയ്ക്ക് ശോഭനമായ ഭാവിയുണ്ടെന്ന് ഹുസൈന്‍ 2018-ല്‍ തന്നെ പ്രവചിച്ചിരുന്നു.

2018-ല്‍ ഇന്ത്യയിലുണ്ടായിരുന്ന സമയത്ത് ഹുസൈന്‍ ഒരിക്കല്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനൊപ്പം സമയം ചെലവഴിച്ചിരുന്നു. അന്ന് നെറ്റ്‌സില്‍ ജെമീമയ്ക്ക് അദ്ദേഹം ത്രോഡൗണ്‍ വഴി പന്തെറിഞ്ഞുകൊടുത്തിരുന്നു. അന്ന് ജെമീമയുടെ നെറ്റ്‌സിലെ ബാറ്റിങ് പ്രകടനം ഹുസൈനെ ഞെട്ടിച്ചു. അന്ന് എക്‌സില്‍ അദ്ദേഹം ഇങ്ങനെ കുറിച്ചു, 'ജെമീമ റോഡ്രിസ്, ഈ പേര് ഓര്‍ത്തുവെച്ചോളൂ. ഇന്ന് അവരോടൊപ്പം ചില ത്രോഡൗണുകള്‍ ചെയ്തു. അവര്‍ ഇന്ത്യയുടെ താരമാകും.'

ഏഴു വര്‍ഷങ്ങള്‍ക്കിപ്പുറം ഹുസൈന്റെ പ്രവചനം പോലെ ഇന്ത്യക്കാര്‍ ജെമീമയെ ആഘോഷിക്കുകയാണ്.