ന്യൂഡൽഹി: സെപ്റ്റംബർ 13-ന് അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടക്കേണ്ട ഇന്ത്യ-അഫ്ഗാനിസ്ഥാൻ ഒന്നാം ടി20 മത്സരം മാറ്റിവെക്കണമെന്ന അഭ്യർഥനയുമായി ഡൽഹി ട്രാഫിക് പോലീസ്. ഡൽഹിയിൽ നടക്കാനിരിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയുടെ സുരക്ഷയും അതിനോടനുബന്ധിച്ചുള്ള ഗതാഗത ക്രമീകരണങ്ങൾ കണക്കിലെടുത്താണ് പോലീസിന്റെ അഭ്യർഥന.

To advertise here,

എന്നാൽ മത്സരം മാറ്റിവെക്കുന്ന കാര്യത്തിൽ അന്തിമതീരുമാനം എടുക്കേണ്ടത് ബിസിസിഐയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമാണെന്ന് ഡൽഹി ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി.

സെപ്റ്റംബർ 12, 13 തീയതികളിൽ വിദേശ പ്രതിനിധികളും വിവിഐപികളും ഉച്ചകോടിക്കായി എത്തുന്നതിനാൽ തലസ്ഥാനത്ത് വൻ സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം സെപ്റ്റംബർ 13-ന് നടക്കുന്ന ടി20 മത്സരത്തിന് 25,000-നും 35,000-നും ഇടയിൽ കാണികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് നഗരത്തിലെ ജനക്കൂട്ട നിയന്ത്രണത്തിനും ട്രാഫിക് മാനേജ്മെന്റിനും വലിയ വെല്ലുവിളി ഉയർത്തുമെന്ന് ട്രാഫിക് പോലീസ് ചൂണ്ടിക്കാണിക്കുന്നു.

ബിഎസ്‌സെഡ് മാർഗ്, ഡിഡിയു മാർഗ്, മിന്റോ റോഡ്, കംലാ മാർക്കറ്റ്, രാജ്ഘട്ട് തുടങ്ങിയ പ്രധാന റോഡുകളിൽ മത്സരദിവസം രൂക്ഷമായ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ട്. ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി വിവിഐപി റൂട്ടുകൾ സുരക്ഷിതമാക്കാനും വഴിതിരിച്ചുവിടലുകൾ നടപ്പാക്കാനും ഭൂരിഭാഗം ട്രാഫിക് പൊലീസുകാരെയും വിന്യസിക്കേണ്ടിവരുമെന്നും പൊലീസ് അയച്ച കത്തിൽ വ്യക്തമാക്കുന്നു. അതിനാൽ ക്രിക്കറ്റ് മത്സരം ഉച്ചകോടിക്ക് ശേഷം അനുയോജ്യമായ മറ്റൊരു തീയതിയിലേക്ക് മാറ്റണമെന്നാണ് ഡൽഹി ട്രാഫിക് പോലീസിന്റെ ആവശ്യം.

എന്നാൽ, നിലവിലെ സാഹചര്യത്തിൽ മത്സരം നിശ്ചയിച്ച തീയതിയിൽ തന്നെ നടക്കാനാണ് സാധ്യതയെന്നും, മാറ്റിവെക്കാൻ ഡിഡിസിഎയ്ക്ക് അധികാരമില്ലെന്നും സെക്രട്ടറി അശോക് ശർമ അറിയിച്ചു. ഇന്ത്യ-അഫ്ഗാനിസ്ഥാൻ പരമ്പരയിലെ മൂന്ന് ടി20 മത്സരങ്ങളിൽ ആദ്യത്തേതാണ് സെപ്റ്റംബർ 13-ലേത്. ബാക്കി മത്സരങ്ങൾ സെപ്റ്റംബർ 15, 17 തീയതികളിൽ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.