സതാംപ്ടൺ: ഇംഗ്ലണ്ടിൽ നടക്കുന്ന ദി ഹൺഡ്രഡ് വനിതാ ക്രിക്കറ്റ് ടൂർണമെന്റിനിടെ പാകിസ്താൻ താരം ഫാത്തിമ സനയുമായി സൗഹൃദം പങ്കിട്ട് ഇന്ത്യൻ താരം ജെമിമ റോഡ്രിഗസ്. ടൂർണമെന്റിൽ സതേൺ ബ്രേവും ബർമിങ്ങാം ഫീനിക്‌സും തമ്മിൽ നടന്ന മത്സരത്തിനു പിന്നാലെയായിരുന്നു സംഭവം. മത്സര ശേഷം ഇരു ടീമുകളിലെയും താരങ്ങൾ പരസ്പരം ഹസ്തദാനം ചെയ്യുന്നതിനിടെ ഫാത്തിമയും ജെമിമയും പരസ്പരം ആലിംഗനം ചെയ്യുകയും സംസാരിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

To advertise here,

2025-ലെ പഹൽഗാം ഭീകരാക്രമണത്തിനും ഇതിന് മറുപടിയായുള്ള ഓപ്പറേഷൻ സിന്ദൂറിനും ശേഷം കായിക വേദികളിലും മറ്റും ഇന്ത്യൻ താരങ്ങൾ പാകിസ്താൻ താരങ്ങളുമായി സംസാരിക്കുകയോ ഹസ്തദാനം ചെയ്യുകയോ ചെയ്യാറില്ല. ഈ സാഹചര്യത്തിലാണ് ഫാത്തിമയും ജെമിമയും തമ്മിലുള്ള സൗഹൃദം ശ്രദ്ധേയമാകുന്നത്.

പഹൽഗാം ഭീകരാക്രമണത്തോടെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള  ബന്ധം വഷളായിരുന്നു. വിവിധ ടൂർണമെന്റുകളിൽ പാകിസ്താനെതിരായ മത്സര ശേഷം അവരുമായി സംസാരിക്കാനോ ഹസ്തദാനം ചെയ്യാനോ നിൽക്കാതെ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുന്നതായിരുന്നു ഇന്ത്യൻ താരങ്ങളുടെ രീതി. പിന്നാലെ ഇന്ത്യയിൽ നടന്ന ടി20 ലോകകപ്പിൽ പങ്കെടുക്കില്ലെന്ന് പാകിസ്താൻ ഭീഷണിയും മുഴക്കിയിരുന്നു. പിന്നീട് ഐസിസി നടത്തിയ അനുരഞ്ജനശ്രമങ്ങളെത്തുടർന്നാണ് ടീം കളിക്കാൻ തയ്യാറായത്.

അതിന് മുമ്പ് നടന്ന ഏഷ്യാ കപ്പിൽ നാടകീയ രംഗങ്ങളും അരങ്ങേറിയിരുന്നു. ഇന്ത്യയും പാകിസ്താനും ഒന്നിച്ച് പങ്കെടുത്ത ടൂർണമെന്റിലെ ഒരു മത്സരത്തിലും ടോസിന്റെ സമയത്തും ശേഷവും ഇന്ത്യൻ ക്യാപ്റ്റനായിരുന്ന സൂര്യകുമാർ യാദവ്, പാക് ക്യാപ്റ്റൻ സൽമാൻ അലി ആഗയ്ക്ക് കൈ കൊടുക്കാൻ തയ്യാറായിരുന്നില്ല. ടീമും ഇതേ നിലപാട് സ്വീകരിക്കുകയായിരുന്നു. ഏഷ്യാ കപ്പ് വിജയിച്ച ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം പാക് മന്ത്രിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ ചുമതല കൂടി വഹിക്കുന്ന പിസിബി മേധാവിയും കൂടിയായ മൊഹ്‌സിൻ നഖ്വിയിൽ നിന്ന് ട്രോഫി വാങ്ങാൻ വിസമ്മതിച്ചിരുന്നു.