ഹരാരെ: ട്വന്റി 20 ക്രിക്കറ്റിൽ തുടർച്ചയായി രണ്ടു പരമ്പരകൾ തോറ്റ ഇന്ത്യൻ ടീം, സിംബാബ്വേക്കെതിരായ ആദ്യമത്സരം ആധികാരികമായി ജയിച്ച് ആത്മവിശ്വാസം വീണ്ടെടുത്തു. ശനിയാഴ്ച രണ്ടാം മത്സരവും ജയിച്ച് പരമ്പരയും സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് ശ്രേയസ് അയ്യരും സംഘവും. മത്സരം ശനിയാഴ്ച വൈകീട്ട് 4.30 മുതൽ ഹരാരെയിൽ. പരമ്പരയിലെ അവസാന മത്സരം ഞായറാഴ്ച നടക്കും.

To advertise here,

വ്യാഴാഴ്ച ആദ്യമത്സരത്തിൽ 40 പന്തുകൾ ബാക്കിനിൽക്കേയാണ് ഏഴുവിക്കറ്റിന് ജയിച്ചത്. താരതമ്യേന ദുർബലരാണെങ്കിലും സിംബാബ്വേയെ അവരുടെ നാട്ടിൽ ഇത്രയും ആധികാരികമായി തോൽപ്പിച്ചത് ഇന്ത്യയുടെ ആത്മവിശ്വാസം ഉയർത്തും. ട്വന്റി 20 ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്ത ശ്രേയസ് അയ്യരുടെ കീഴിൽ അയർലൻഡിനോടും (2-0) ഇംഗ്ലണ്ടിനോടും (4-0) ഇന്ത്യ സമ്പൂർണമായി തോറ്റിരുന്നു. ശനിയാഴ്ച ജയിച്ചാൽ പുതിയ ക്യാപ്റ്റനുകീഴിൽ ആദ്യ പരമ്പരവിജയമാകും. വി.വി.എസ്. ലക്ഷ്മണാണ് ടീമിന്റ കോച്ച്.

കൗമാരതാരം വൈഭവ് സൂര്യവംശി അന്താരാഷ്ട്ര ക്രിക്കറ്റിൽ ആദ്യ അർധസെഞ്ചുറി നേടിയതാണ് (18 പന്തിൽ 50) വ്യാഴാഴ്ചത്തെ മത്സരത്തിലെ ഹൈലൈറ്റ്. ഇതോടെ അർധസെഞ്ചുറി കുറിക്കുന്ന പ്രായംകുറഞ്ഞ താരമായി. അതിനൊപ്പം പേസ് ബൗളർ മായങ്ക് യാദവ്, പ്രിൻസ് യാദവ് എന്നിവരുടെ പ്രകടനവും എടുത്തുപറയണം. ഇരുവരും രണ്ടുവിക്കറ്റുവീതം നേടി. പേസുകൊണ്ട് വിസ്മയിപ്പിക്കുന്ന മായങ്ക്, രണ്ടുവർഷംമുൻപ് ഇന്ത്യക്കുവേണ്ടി അരങ്ങേറ്റംകുറിച്ചെങ്കിലും പരിക്കുമൂലം കുറെക്കാലമായി മത്സരരംഗത്തില്ലായിരുന്നു. സിംബാബ്വേക്കെതിരായ പരമ്പര മായങ്കിന്റെ തിരിച്ചുവരവ് എന്നനിലയിലും ഓർമ്മിക്കപ്പെടും.