മുംബൈ: ശ്രീലങ്കയ്ക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. പരിക്കിൽ നിന്ന് പൂർണമായി മോചിതനായ വെറ്ററൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ടീമിലേക്ക് തിരിച്ചെത്തി. 2026-ലെ ഐപിഎല്ലിനിടെയേറ്റ പരിക്കിനെത്തുടർന്ന് വിശ്രമത്തിലായിരുന്ന ജഡേജയുടെ മടങ്ങിവരവ് ഇന്ത്യൻ സ്പിൻ നിരയ്ക്ക് വലിയ കരുത്താകും.
സ്പിൻ ബോളിങ് ഓൾറൗണ്ടറായ സരാൻഷ് ജെയിന് ആദ്യമായി ദേശീയ ടീമിലേക്ക് വിളിയെത്തി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെ ഹാംസ്ട്രിങ്ങിന് പരിക്കേറ്റ വാഷിങ്ടൺ സുന്ദറിന് പകരക്കാരനായാണ് ഈ 33-കാരൻ ഓഫ് സ്പിൻ ഓൾറൗണ്ടർ ടീമിലെത്തിയത്. മധ്യപ്രദേശിന് വേണ്ടി ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തുന്ന സരാൻഷ്, 54 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി 181 വിക്കറ്റുകളും 2,223 റൺസും നേടിയിട്ടുണ്ട്. അടുത്തിടെ ശ്രീലങ്ക എ ടീമിനെതിരായ പരമ്പരയിൽ ഇന്ത്യ എയ്ക്കായി പുറത്തെടുത്ത മികച്ച പ്രകടനമാണ് സരാൻഷിന് തുണയായത്.
ശുഭ്മാൻ ഗിൽ നയിക്കുന്ന ടീമിൽ കെ.എൽ രാഹുലാണ് വൈസ് ക്യാപ്റ്റൻ. ജസ്പ്രീത് ബുംറയും സായ് സുദർശനും ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ച ശേഷം പരമ്പരയുടെ ഭാഗമാകും. ഋഷഭ് പന്ത്, ധ്രുവ് ജുറൽ എന്നിവരാണ് ടീമിലെ വിക്കറ്റ് കീപ്പർമാർ.
ഇന്ത്യൻ ടീം: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സായ് സുദർശൻ, ധ്രുവ് ജുറെൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മാനവ് സുതർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ, ദേവ്ദത്ത് പടിക്കൽ, സരാൻഷ് ജെയിൻ.
ഓഗസ്റ്റ് ഏഴിന് കൊളംബോയിൽ നടക്കുന്ന നാല് ദിവസത്തെ പരിശീലന മത്സരത്തോടെയാണ് ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനം ആരംഭിക്കുക. തുടർന്ന് ഓഗസ്റ്റ് 15 മുതൽ 19 വരെ ഒന്നാം ടെസ്റ്റും ഓഗസ്റ്റ് 23 മുതൽ 27 വരെ രണ്ടാം ടെസ്റ്റും നടക്കും.
Content Highlights: Ravindra Jadeja returns to the Indian Test squad after injury recovery., Off-spin all-rounder Saransh Jain receives his maiden national call-up., Shubman Gill named captain, KL Rahul as vice-captain., Series includes two Tests starting August 15, 2026., Jasprit Bumrah and Sai Sudharsan included subject to fitness clearance.
Published: 28 Jul 2026, 11:58 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented